കൊച്ചി: തന്റെ പോരാട്ടം സ്ത്രീകൾക്കു വേണ്ടിയുള്ളതാണെന്നും അത് ഏതെങ്കിലും വ്യക്തിയെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ലെന്നും യുവനടി റിനി ആൻ ജോർജ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചതിനു പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അവർ. ആരോപണവിധേയന്റെ പേര് പുറത്തുപറയാൻ നടി ഇന്നും തയാറായില്ല. ജനപ്രതിനിധി കൂടിയായ പ്രമുഖ യുവനേതാവ് സ്ഥിരമായി അശ്ലീല സന്ദേശങ്ങൾ അയയ്ക്കുന്നതടക്കമുള്ള വിവരങ്ങൾ നടി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ വലിയ തോതിൽ പ്രതിഷേധമുയരുകയും രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി രാജി വയ്ക്കുകയുമായിരുന്നു.
‘‘ഞാൻ ഇക്കാര്യവുമായി മുന്നോട്ടു വന്നപ്പോൾ പല പേരുകളും വിളിച്ച് എന്നെ അധിക്ഷേപിക്കുന്ന സാഹചര്യമുണ്ടായി. ഇത് ഏതെങ്കിലും പാർട്ടി സ്പോൺസർ ചെയ്തിട്ടുള്ള കാര്യമല്ല എന്നു മനസ്സിലായപ്പോൾ പിന്നീട് പലരും പരാതികളുമായി മുന്നോട്ടു വരുന്നുണ്ട്. വ്യക്തിപരമായോ പ്രസ്ഥാനത്തെ പേരെടുത്തു പറയാനോ ആ രീതിയിൽ പോകാനോ ഉദ്ദേശിക്കുന്നില്ല. എന്റെ യുദ്ധം ഒരു വ്യക്തിയോടുള്ളതല്ല. തെറ്റായ പ്രവണതയോടാണ്. രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണം എന്നതാണ് എന്റെ വിഷയം. അതു വ്യക്തിപരമല്ല. അതോടൊപ്പം ഈ പ്രശ്നങ്ങളൊക്കെ ഉണ്ടായതിൽ ദുഃഖവുമുണ്ട്’’– റിനി പറഞ്ഞു.
എന്തു നടപടിയാണ് ഇത്തരം വിഷയങ്ങളിൽ സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് യുവനേതാവ് ഉൾപ്പെട്ട പ്രസ്ഥാനമാണെന്നും നടി പറഞ്ഞു. ‘‘അതിൽ വ്യക്തിപരമായ യാതൊരു താൽപര്യങ്ങളുമില്ല. ധാർമികത മുൻനിർത്തി അവർ എന്താണോ ചെയ്തത് അത് മാത്രമേ എടുക്കുന്നുള്ളൂ. ഇപ്പോഴും ഞാൻ പറയുന്നത് ആ വ്യക്തി നവീകരിക്കപ്പെടണം എന്നാണ്. നല്ല സുഹൃത്തായി തന്നെയാണ് കാണുന്നത്. വ്യക്തിപരമായ വിഷയമായി കാണുന്നില്ല. ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണം എന്നതു മാത്രമാണ്.’’– അവർ വ്യക്തമാക്കി.
യുവനേതാവിെനതിരെ കൂടുതൽ ആരോപണങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുന്നല്ലോ എന്ന ചോദ്യത്തിന്, ‘‘അക്കാര്യങ്ങൾ തെളിയിക്കപ്പെടേണ്ടതുണ്ട്. ഇപ്പോൾ ചില ഫോൺ സംഭാഷണങ്ങളൊക്കെ പുറത്തു വരുന്നുണ്ട്. അതൊക്കെ ഗുരുതരമായ ആരോപണങ്ങളാണ്’’ എന്നായിരുന്നു റിനിയുടെ മറുപടി. യുവനേതാവിന് കാര്യങ്ങൾ ബോധ്യമായിട്ടുണ്ടെങ്കിൽ നല്ല കാര്യമെന്നും കാര്യങ്ങൾ തുറന്നു പറഞ്ഞതിൽ തനിക്ക് ആശങ്കയില്ലെന്നും അവർ വ്യക്തമാക്കി. ‘‘ഞാൻ സത്യസന്ധമായാണ് കാര്യങ്ങൾ പറഞ്ഞതെന്ന് വിശ്വസിക്കുന്ന വലിയൊരു സമൂഹം ഇവിടെയുണ്ടെന്ന് മനസ്സിലായി.’’–അവർ പറഞ്ഞു.






