ദുബായ്: ഏഷ്യാ കപ്പിലെ ഹസ്തദാന വിവാദത്തെ തുടർന്നു പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ നടപടി പരിഗണിച്ച് ഐസിസി. ടൂർണമെന്റിലെ പെരുമാറ്റച്ചട്ടം ലംഘിച്ചതെന്നാരോപിച്ച് ഐസിസി വിവിധ കുറ്റങ്ങൾ ചുമത്തുകയും, വിശദീകരണം തേടിയുള്ള നോട്ടീസ് അയക്കുകയും ചെയ്തു.
യുഎഇക്കെതിരായ മത്സര ദിവസം കളിക്കാരും മാച്ച് ഒഫീഷ്യൽസും മുന്നറിയിപ്പ് ലഭിച്ചിട്ടും പെരുമാറ്റച്ചട്ടം തുടർച്ചയായി ലംഘിച്ചതിനാലാണ് നടപടി. മത്സരത്തിന് മുമ്പ് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് പാക് ക്യാപ്റ്റൻ സൽമാൻ ആഗയെയും കോച്ച് മൈക്ക് ഹെസ്സണെയും കണ്ടുമുട്ടിയിരുന്നു. വീഡിയോ ചിത്രീകരിക്കരുതെന്ന് വ്യക്തമാക്കിയിട്ടും പാക് മീഡിയ മാനേജർ അത് ചിത്രീകരിക്കുകയും, പൈക്രോഫ്റ്റ് മാപ്പു പറഞ്ഞുവെന്ന വ്യാജവാദത്തോടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
പാക് ബോർഡ്, യുഎഇക്കെതിരായ മത്സരത്തിന് വൈകിയെങ്കിലും പൈക്രോഫ്റ്റ് മാപ്പുപറഞ്ഞതിനാലാണ് കളിക്കാർ തയ്യാറായതെന്ന നിലപാടിലാണ്. എന്നാൽ ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പുണ്ടായ ആശയവിനിമയത്തിലെ തെറ്റിദ്ധാരണ നീക്കുന്നതിനായിട്ടാണ് കൂടിക്കാഴ്ച നടത്തിയതെന്ന് മാത്രമാണ് ഐസിസി വ്യക്തമാക്കുന്നത്. പാക് ബോർഡിന്റെ വ്യാഖ്യാനം യാഥാർത്ഥ്യവിരുദ്ധമാണെന്നതാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ നിലപാട്.






