കോഴിക്കോട്: പന്തീരാങ്കാവ് ടോൾപ്ലാസയ്ക്ക് സമീപം വാഹനങ്ങൾക്കുനേരെ കല്ലെറിഞ്ഞ സംഭവത്തിൽ രണ്ടുപേരെ പോലീസ് പിടികൂടി. മാത്തറ കോന്തനാരിയിൽ വാടകയ്ക്ക് താമസിക്കുന്ന ഗോവിന്ദപുരം സ്വദേശി വരുണ്‍, 17കാരൻ എന്നിവരാണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്.
വ്യാഴാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. ദേശീയപാതയിലൂടെ സഞ്ചരിച്ച ഒരു ലോറിയും രണ്ട് കാറുകളും ലക്ഷ്യമിട്ടാണ് കല്ലെറിഞ്ഞത്. ഇതോടെ മൂന്ന് വാഹനങ്ങളുടെയും മുൻവശത്തെ ഗ്ലാസുകൾ തകർന്നു.
സംഭവം നടന്ന ഉടൻ വാഹനങ്ങളിലെ ഡ്രൈവർമാർ പന്തീരാങ്കാവ് പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ സമീപത്തെ കെട്ടിടങ്ങളിൽ നിന്നായിരിക്കും കല്ലെറിഞ്ഞതെന്നാണ് പോലീസ് ആദ്യം കരുതിയത്.
എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇതുവഴി കടന്നുപോയ ഒരാളിൽ നിന്ന് പ്രതികൾ സഞ്ചരിച്ചിരുന്ന കാറിനെക്കുറിച്ച് സൂചന ലഭിച്ചു. കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് മണിക്കൂറുകൾക്കകം പ്രതികളെ തിരിച്ചറിഞ്ഞത്.
പ്രധാന പ്രതിയായ വരുണിന് നേരത്തെ കേസുകളില്ല. എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടി മുമ്പും കേസുകളിൽ ഉൾപ്പെട്ട് ജുവനൈൽ ജസ്റ്റിസ് ഹോമിൽ കഴിഞ്ഞിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ നിതീഷ്, സിപിഒമാരായ അൻഷാദ്, അബ്ദുൽ മനാഫ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.






