തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ വകുപ്പിന്‍റെ നിർദേശം. പ്രായമായവരും ഗർഭിണികളും ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണെന്നും നിർദേശമുണ്ട്. സംസ്ഥാനത്ത് രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.
രാജ്യത്ത് നിലവിൽ ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. 430 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് രോഗ ബാധിതരേയും ഉള്ളത്. സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എങ്കിലും നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്‌പോൺസ് ടീം യോഗം ചേർന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി. വൈറസിനു വകഭേദം വന്നിട്ടുണ്ടോ എന്നറിയാനുള്ള സാംപിൾ പരിശോധന ആരംഭിച്ചിട്ടുണ്ട്.
തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കുക. ശുചിത്വം പാലിക്കുക, രോഗികളുമയി അടുത്ത ബന്ധം ഒഴിവാക്കുക, ആശുപതി സന്ദർശനങ്ങൾ കഴിവതും ഒഴിവാക്കുക എന്നതെല്ലാം ഏറെ പ്രധാനം. ആരോഗ്യ വകുപ്പിന്റെ ദൈനം ദിന നിർദേശങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും അതനുസരിക്കുകയും ചെയ്യുക എന്നതാണ് പ്രധാന മുൻകരുതലുകൾ.






