തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണ സമരത്തിലേക്ക് കടക്കുന്നു. അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (KGMC TA) കഴിഞ്ഞ ഒരു വർഷത്തിലേറെയായി നടത്തിവരുന്ന സമരങ്ങളുടെ അടുത്ത ഘട്ടമായാണ് ഒപി, അധ്യാപന ബഹിഷ്കരണം ആരംഭിക്കുന്നത്.
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ച് ഇന്ന് ഡോക്ടർമാർ ധർണ നടത്തും. ഒപി സേവനങ്ങളും അധ്യാപന പ്രവർത്തനങ്ങളും ബഹിഷ്കരിക്കുന്നതോടെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
ഫെബ്രുവരി 9 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും, ഫെബ്രുവരി 11 മുതൽ സർവകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്കരിക്കാനാണ് തീരുമാനം. എന്നാൽ കാഷ്വാലിറ്റി, ലേബർ റൂം, ഐസിയു, പോസ്റ്റ്മോർട്ടം തുടങ്ങിയ അത്യാവശ്യ വിഭാഗങ്ങളെ നിലവിലെ സമരപരിപാടികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രശ്‌നപരിഹാരത്തിനായി മന്ത്രിതലത്തിൽ പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും കാര്യമായ നടപടികൾ ഉണ്ടായിട്ടില്ലെന്ന് ഡോക്ടർമാരുടെ സംഘടന ആരോപിക്കുന്നു. ഒപി സേവനം മുടങ്ങുന്നതോടെ രോഗികൾക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ഒരു വർഷത്തോളമായി വിവിധ സമര മാർഗങ്ങൾ സ്വീകരിച്ചിട്ടും സർക്കാർ തലത്തിൽ ഫലപ്രദമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് സംഘടനയുടെ നിലപാട്. ഇതോടെയാണ് സമരം ശക്തമാക്കാൻ ഡോക്ടർമാർ തീരുമാനിച്ചതെന്ന് അറിയിച്ചു.






