ന്യൂഡൽഹി: പുതിയ വ്യാപാര കരാറിന്റെ സാധ്യതകൾ അന്വേഷിച്ച് ഇന്ത്യയും ഇക്വഡോറും സഹകരണം ശക്തമാക്കുന്നു. ആരോഗ്യം, കൃഷി, ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ബന്ധം വികസിപ്പിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇക്വഡോർ വിദേശകാര്യ മന്ത്രി ഗബ്രിയേല സോമർഫെൽഡ് റോസെറോയും തമ്മിൽ ഈ ആഴ്ച നടത്തിയ ചർച്ചകളിലാണ് ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള വഴികൾ വിലയിരുത്തിയത്. ഗബ്രിയേലയുടെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനം ബന്ധങ്ങൾക്ക് പുതിയ ദിശ നൽകുന്നതായാണ് വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നത്.
ഇന്റർനാഷണൽ സോളാർ അലയൻസ്, ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് എന്നിവയിൽ ചേരാനുള്ള തീരുമാനം ഇക്വഡോർ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചു. കൂടാതെ, ഇക്വഡോറിൽ ‘ക്വിക്ക് ഇംപാക്ട് പ്രോജക്റ്റുകൾ’ നടപ്പിലാക്കുന്നതിനായി ഇന്ത്യ നൽകുന്ന ഗ്രാന്റ് സംബന്ധിച്ച ധാരണാപത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. അഞ്ച് വർഷത്തിനിടെ 12 കോടി രൂപവരെ സഹായം നൽകും.
വാണിജ്യ മന്ത്രി പീയൂഷ് ഗോയലുമായും ഗബ്രിയേല കൂടിക്കാഴ്ച നടത്തി. മുൻഗണനാ വ്യാപാര കരാറിന്റെ സാധ്യതകളും ഔഷധ വസ്തുക്കളുടെ കയറ്റുമതി വർധിപ്പിക്കുന്നതും ചെമ്പ്, സ്വർണ്ണം തുടങ്ങിയ ലോഹങ്ങളുടെ വിതരണ ശൃംഖലയിലെ സഹകരണവും ചർച്ചയായി.
ആരോഗ്യ സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായും ചർച്ചകൾ നടന്നു. ചെലവ് കുറഞ്ഞ ആരോഗ്യ പരിഹാരങ്ങളും ആധുനിക മെഡിക്കൽ സംവിധാനങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. ആരോഗ്യ മേഖലയിലെ സഹകരണത്തിനായി ഇരുരാജ്യങ്ങളും ധാരണാപത്രം ഒപ്പിടാൻ തീരുമാനിച്ചിട്ടുണ്ട്.




