ന്യൂഡൽഹി: ലോകത്തുള്ള എല്ലാ അഭയാർത്ഥികൾക്കും അഭയം നൽകാൻ ഇന്ത്യ ധർമ്മശാല അല്ലെന്ന് സുപ്രീം കോടതി. ഇന്ത്യയിൽ അഭയാർഥിത്വം നൽകണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കയിൽ നിന്നുള്ള തമിഴ് പൗരൻ നൽകിയ ഹർജി തള്ളി കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. 140 കോടി ജനങ്ങൾ ഇന്ത്യയിൽ ഉണ്ടെന്നും വിദേശത്തുനിന്ന് അഭയാർത്ഥികളാകാൻ എത്തുന്നവർക്കെല്ലാം അഭയം നൽകാൻ ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, കെ. വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്.
നിരോധിത സംഘടനയായ എൽടിടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2015 ൽ അറസ്റ്റിലായ ശ്രീലങ്കയിൽ നിന്നുള്ള തമിഴ് പൗരന്റെ ഹർജിയാണ് കോടതി തള്ളിയത്. യുപിഎ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ 2018 ൽ വിചാരണ കോടതി പത്തു വർഷത്തെ തടവു ശിക്ഷ വിധിച്ചിരുന്നു. 2022 ൽ മദ്രാസ് ഹൈക്കോടതി ശിക്ഷ ഏഴ് വർഷമായി വെട്ടിക്കുറച്ചു. എന്നാൽ ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഉടൻ രാജ്യം വിട്ടു പോകണമെന്നും അതുവരെ ഡിപ്പോർട്ടേഷൻ ക്യാമ്പിൽ കഴിയണമെന്നും മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു.
അതേസമയം താൻ ഇന്ത്യയിൽ എത്തിയത് നിയമപ്രകാരമുള്ള വിസയിൽ ആണെന്നും തിരികെ ശ്രീലങ്കയിലേക്ക് മടങ്ങിയാൽ തന്റെ ജീവിതം അപകടത്തിൽ ആണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. തന്റെ ഭാര്യയും മക്കളും ഇന്ത്യയിൽ സ്ഥിരതാമസക്കാരാക്കിയവരാണെന്നും ഹർജിക്കാരൻ വാദിച്ചെങ്കിലും ഈ വാദങ്ങൾ ഒന്നും സുപ്രീംകോടതി അംഗീകരിക്കാൻ തയ്യാറായില്ല.






