ദുബായ്: വനിത ഏഷ്യ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ 72 റണ്‍സിന് തകര്‍ത്ത് ഹര്‍മന്‍പ്രീത് കൗറും സംഘവും എട്ടാം കിരീടം ചൂടിയെങ്കിലും, വിജയികള്‍ക്കുള്ള ട്രോഫി ഇന്ത്യൻ ടീം സ്വീകരിച്ചിരുന്നില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവിയും പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രിയും പിസിബി അധ്യക്ഷനുമായ മൊഹ്സിന്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി വാങ്ങില്ല എന്ന മുന്‍ നിലപാടില്‍ ബിസിസിഐ ഉറച്ചുനിന്നതാണ് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വീണ്ടും നാടകീയ രംഗങ്ങള്‍ക്ക് വഴിതെളിച്ചത്.
മൊഹ്സിന്‍ നഖ്‌വിയാണ് സമ്മാനദാനച്ചടങ്ങില്‍ ട്രോഫി വിതരണം ചെയ്യുന്നതെങ്കില്‍ ഇന്ത്യന്‍ ടീം അത് സ്വീകരിക്കില്ല എന്ന് ബിസിസിഐ എസിസി ഭാരവാഹികളെ മുന്‍കൂട്ടി തന്നെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിവാദങ്ങള്‍ ഒഴിവാക്കാന്‍ എസിസി ഡെപ്യൂട്ടി ചെയര്‍മാന്‍ ഖാലിദ് അല്‍ സാറൂണിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ തയ്യാറാണെന്ന് ബിസിസിഐ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം മൊഹ്സിന്‍ നഖ്‌വി നിരസിച്ചതോടെയാണ് സമ്മാനദാനച്ചടങ്ങില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.
‘ഒന്നര വര്‍ഷം മുമ്പ് പുരുഷ ഏഷ്യ കപ്പില്‍ സ്വീകരിച്ച അതേ നിലപാടാണ് ഇപ്പോഴും ബിസിസിഐക്കുള്ളത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തില്‍ ജീവന്‍ വെടിഞ്ഞ നമ്മുടെ രാജ്യത്തെ ധീരന്മാരോടുള്ള ആദരവായാണ് ഞങ്ങള്‍ ഈ നിലപാട് തുടരുന്നത്. എസിസി ഡെപ്യൂട്ടി ചെയര്‍മാനില്‍ നിന്ന് ട്രോഫി നല്‍കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. അതിനാല്‍ സമ്മാനദാനച്ചടങ്ങ് ബഹിഷ്‌കരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു’ -ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി.




