തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ച രാഷ്ട്രീയ പരിപാടി നടപ്പാക്കുന്നത് സർക്കാർ ചെലവിൽ. കേരള സർക്കാരും ലളിതകലാ അക്കാദമിയും ചേർന്ന് കൊച്ചിയിൽ ഈ മാസം സംഘടിപ്പിക്കുന്ന ഇന്ത്യൻ സാംസ്കാരിക കോൺഗ്രസാണ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി തീരുമാനപ്രകാരം നടപ്പാക്കുന്നത്. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 10 ലക്ഷം രൂപ സാംസ്കാരിക വകുപ്പ് കഴിഞ്ഞ ദിവസം അനുവദിച്ചു.
സിപിഎം രൂപകൽപന ചെയ്ത നവകേരള സർവേ സർക്കാർ ഏറ്റെടുത്തതിന്റെ വിശദാംശങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണു സർക്കാർ സംഘടിപ്പിക്കുന്ന മറ്റൊരു പരിപാടിയുടെ ആശയവും നിർദേശവും പാർട്ടിയുടേത് തന്നെയാണെന്നു വ്യക്തമാകുന്നത്.
സാംസ്കാരിക കോൺഗ്രസിന്റെ രൂപരേഖ തയാറാക്കിയത് സിപിഎം കേന്ദ്ര കമ്മിറ്റിയാണ്. അതിന്റെ ആമുഖത്തിൽ ഇങ്ങനെ വ്യക്തമാക്കി: ‘ഹിന്ദുത്വ വർഗീയ ഫാഷിസ്റ്റ് ശക്തികൾക്കെതിരെയുള്ള നമ്മുടെ പ്രത്യയശാസ്ത്രപരവും സാംസ്കാരികവുമായ പോരാട്ടത്തിന്റെ ഭാഗമായി 2025 ഡിസംബർ 20 മുതൽ 23 വരെ കേരളത്തിലെ കൊച്ചിയിൽ വച്ച് ഒരു അഖിലേന്ത്യാ സാംസ്കാരിക കോൺഗ്രസ് സംഘടിപ്പിക്കുന്നു’.
പാർട്ടിയാണ് പിന്നിലെങ്കിലും അക്കാര്യം എവിടെയും ഔദ്യോഗികമായി പ്രഖ്യാപിക്കരുതെന്നും ഈ രേഖയിൽ നിഷ്കർഷിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന തരത്തിൽ സംഘടിപ്പിക്കാൻ വേണ്ടി ഈ രഹസ്യസ്വഭാവം പുലർത്തണമെന്നാണു നിർദേശം. കേരള സർക്കാരിന്റെ സാംസ്കാരിക – കലാ അക്കാദമികളെ സംഘാടകരായി നിശ്ചയിച്ച കാര്യവും പാർട്ടി കുറിപ്പിലുണ്ട്.
20 കോടി ചെലവിൽ സർക്കാർ നടത്തുന്ന നവകേരള വികസന ക്ഷേമ സർവേയുടെ സർക്കാർ ഉത്തരവ് ഇറങ്ങും മുൻപ് സിപിഎം സംസ്ഥാന സെക്രട്ടറി അതിന്റെ രൂപരേഖ തയാറാക്കി ജില്ലാ കമ്മിറ്റികൾക്ക് അയച്ചത് നേരത്തേ പുറത്തുകൊണ്ടുവന്നിരുന്നു.






