വാഷിംഗ്ടൺ: പ്രമുഖ വിദേശ നയതന്ത്ര വിദഗ്ധനും ഇന്ത്യൻ വംശജനുമായ ആഷ്‌ലി ജെ. ടെല്ലിസിനെ യു.എസ്. ഫെഡറൽ അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്തു. രഹസ്യ സ്വഭാവമുള്ള ദേശീയ പ്രതിരോധ വിവരങ്ങൾ നിയമവിരുദ്ധമായി കൈവശം വെച്ചതും ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതുമാണ് പ്രധാന കുറ്റാരോപണം.
യു.എസ്. അറ്റോർണി ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, കുറ്റം തെളിയിക്കപ്പെടുകയാണെങ്കിൽ ടെല്ലിസിന് പരമാവധി 10 വർഷം തടവും 2,50,000 ഡോളർ പിഴയും ലഭിക്കാം. രഹസ്യരേഖകളുടെ ദുരുപയോഗം രാജ്യസുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് യു.എസ്. അറ്റോർണി ലിൻഡ്‌സെ ഹാലിഗൻ വ്യക്തമാക്കി.
2023 ഏപ്രിലിൽ വാഷിംഗ്ടൺ സമീപത്ത് നടന്ന അത്താഴവിരുന്നിലാണ് ടെല്ലിസ് ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതെന്ന് എഫ്ബിഐ റിപ്പോർട്ടിൽ പറയുന്നു. ഇറാൻ-ചൈന ബന്ധങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയായത്. അത്താഴവിരുന്നിലേക്കെത്തുമ്പോൾ ടെല്ലിസ് കൊണ്ടുവന്നിരുന്ന ഒരു കവർ തിരിച്ചുപോകുമ്പോൾ കാണാതായതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. കൂടാതെ, ചൈനീസ് ഉദ്യോഗസ്ഥർ ടെല്ലിസിന് സമ്മാനപ്പൊതികൾ നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തി.
യു.എസ്.-ഇന്ത്യ ബന്ധങ്ങളിലും ദക്ഷിണേഷ്യൻ സുരക്ഷാ നയങ്ങളിലും മുൻനിര വിദഗ്ദ്ധനായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് ആഷ്‌ലി ടെല്ലിസ്. മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷിന്റെ ദേശീയ സുരക്ഷാ കൗൺസിലിൽ അദ്ദേഹം പ്രത്യേക സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ടെല്ലിസിനെതിരായ കേസ് യു.എസ്. പ്രതിരോധ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.










