കാനഡ അടുത്തിടെ വിദ്യാർത്ഥി നിയമങ്ങൾ കടുപ്പിക്കുന്നതിനായി പലതരത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു. ഇതോടെ വിദേശ വിദ്യാർത്ഥികളുടെയും യാത്രക്കാരുടെയും പ്രക്രിയകളിൽ കൂടുതൽ നിയന്ത്രണങ്ങളും വന്നുതുടങ്ങി . അതിനുപുറമെ കാനഡ പുതിയ നായന്ത്രണങ്ങൾ കടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ നിന്ന് കാനഡയിലേക്ക് യാത്രചെയ്യുന്നതിന് വിസ ലഭിക്കുന്നതിന് വേണ്ടുന്ന പ്രൊസസിങ് ടൈമിലെ വ്യത്യാസമാണ് ഇപ്പോളത്തെ പരിഷ്‌കാരം. പുതിയ പരിഷ്‌കാരം ഏറ്റവുംകൂടുതൽ ബാധിക്കുന്നത് ഇന്ത്യക്കാർക്കാണെന്നതാണ് അതിലെ ഞെട്ടിക്കുന്ന വസ്തുത.
കാനഡയിലെ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് (IRCC) വിഭാഗത്തിന്റെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, ഇന്ത്യക്കാരുടെ വിസ അപേക്ഷകൾക്ക് ഇനി ശരാശരി 99 ദിവസത്തെ പ്രോസസ്സിംഗ് സമയം ആവശ്യമാണ്. അതായത്, മൂന്ന് മാസത്തോളം കാത്തിരിക്കേണ്ടി വരാം. ഈ തീരുമാനം യാത്രാ പദ്ധതികളിലും വിദ്യാഭ്യാസയാത്രകളിലും തൊഴിൽ സാധ്യതകളിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
പ്രധാന അപേക്ഷാ രാജ്യങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ കാലതാമസം ഇന്ത്യക്കാർക്കുള്ള വിസയിലാണ്. കനേഡിയൻ പൗരന്മാരുടെയും സ്ഥിര താമസക്കാരുടെയും മാതാപിതാക്കൾക്കും ഗ്രാൻപേരന്റസിനും വേണ്ടിയുള്ള സൂപ്പർ വിസയ്ക്ക് അപേക്ഷിക്കുന്നവർ ശരാശരി 169 ദിവസത്തെ കാലതാമസമാണ് നേരിടുന്നത്.
കാനഡയ്ക്ക് പുറത്തുനിന്ന് സമർപ്പിച്ച വിസിറ്റിംഗ് വിസ അപേക്ഷകളിൽ ഇന്ത്യയിൽ നിന്നുള്ള അപേക്ഷകർ ഇപ്പോൾ ശരാശരി 99 ദിവസത്തെ പ്രോസസ്സിംഗ് സമയത്തെ നേരിടുകയാണ്. മുമ്പത്തെ കണക്കെടുപ്പ് കാലയളവിനെ അപേക്ഷിച്ച് ഇത് 13 ദിവസത്തെ വർധനവാണ് ഉണ്ടായിട്ടുള്ളത്. അതേസമയം, മറ്റു രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് വളരെ കുറഞ്ഞ സമയമാണ് ആവശ്യമായി വരുന്നൂളളൂ.
അതായത്, യുഎസിൽ നിന്നുള്ള അപേക്ഷകർക്ക് ശരാശരി 36 ദിവസവും, നൈജീരിയയ്ക്ക് 27 ദിവസവും, പാകിസ്ഥാന് 59 ദിവസവും, ഫിലിപ്പീൻസിന് 21 ദിവസവുമാണ് പ്രോസസ്സിംഗ് സമയം. കനേഡിയൻ പൗരന്മാരുടെയും സ്ഥിര താമസക്കാരുടെയും മാതാപിതാക്കൾക്കും മുത്തശ്ശീമുത്തശ്ശന്മാർക്കും വേണ്ടിയുള്ള പ്രത്യേക തരം കനേഡിയൻ വിസയായ സൂപ്പർ വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാർക്ക് സാധാരണയായി 169 ദിവസമാണ് പ്രോസസ്സിംഗിന് എടുക്കുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിദ്യാഭ്യാസം, തൊഴിൽ, സ്ഥിരതാമസം എന്നീ ആവശ്യങ്ങൾക്കായി കാനഡയെ തിരഞ്ഞെടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുത്തനെ വർധിച്ചിട്ടുണ്ട്. എന്നാൽ, ഈ അപേക്ഷകൾ കൈകാര്യം ചെയ്യാൻ കാനഡയുടെ വീസ പ്രോസസ്സിങ് സംവിധാനത്തിന് സാധിക്കാതെ വരുന്നതാണ് നിലവിലെ കാലതാമസത്തിന് പ്രധാന കാരണമായി പറയുന്നത്.
കൂടാതെ, രാജ്യം തിരിച്ചുള്ള സ്‌ക്രീനിംഗ്/പശ്ചാത്തല പരിശോധനകൾ, വിഭവങ്ങളുടെ കുറവ്, ഉയർന്ന ഡിമാൻഡുള്ള രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകളുടെ സങ്കീർണ്ണത എന്നിവയും ഇതിന് കാരണമാകുന്നു. എന്നാൽ വിദ്യാർത്ഥികൾക്കുള്ള സ്റ്റഡി പെർമിറ്റ് പ്രോസസ്സിംഗ് സമയം ഒരു ആഴ്ച കുറഞ്ഞ് ഇപ്പോൾ നാല് ആഴ്ചയായി മെച്ചപ്പെടുത്തിയിട്ടുണ്ട്.
വർക്ക് പെർമിറ്റ് അപേക്ഷകൾക്ക് പ്രോസസ്സിംഗ് സമയം സ്ഥിരമായി 10 ആഴ്ചയായി തുടരുകയാണ്. കൂടുതൽ വിപുലമായ കുടിയേറ്റ മാർഗ്ഗങ്ങൾ വിലയിരുത്തുമ്പോൾ, 2,90,700- ധികം വ്യക്തികൾ പൗരത്വം ലഭിക്കാൻ കാത്തിരിക്കുകയാണ്. കൂടാതെ ഇതിന്റെ പ്രോസസ്സിംഗ് സമയം 13 മാസമായി മാറ്റമില്ലാതെ തുടരുകയാണ്.
കഴിഞ്ഞ ഓഗസ്റ്റിൽ ഏകദേശം 74 ശതമാനം ഇന്ത്യൻ അപേക്ഷകർക്ക് സ്റ്റഡി പെർമിറ്റ് നിഷേധിച്ചിരുന്നു. ഇത് 2023 ഓഗസ്റ്റിലെ 32 ശതമാനം നിരാകരണ നിരക്കിനേക്കാൾ വളരെ കൂടുതലാണ്. അതേസമയം, എല്ലാ രാജ്യങ്ങളിലെയും മൊത്തത്തിലുള്ള നിരാകരണ നിരക്ക് രണ്ട് വർഷങ്ങളിലും ഏകദേശം 40 ശതമാനം ആയിരുന്നു. ചൈനീസ് അപേക്ഷകരിൽ ഈ വർഷം ഓഗസ്റ്റിൽ 24 ശതമാനം പേർ മാത്രമാണ് നിരാകരണം നേരിട്ടത്.










