ലക്‌നൗ:ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ചതുര്‍ദിന മത്സരത്തിൽ ഇന്ത്യ മികച്ച നിലയിലാണ്. മഴ കാരണം മൂന്നാം ദിനം വൈകിയാണ് തുടങ്ങിയത്. ഒന്നാം ഇന്നിംഗ്‌സിൽ ആറിന് 532 റൺസെടുത്ത് ഡിക്ലയര്‍ ചെയ്ത ഓസീസിനെതിരെ ഇന്ത്യ രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തിൽ 163 റൺസ് നേടി.
ഇന്ത്യയുടെ ഇന്നിംഗ്‌സിൽ അഭിമന്യു ഈശ്വരൻ (44), എൻ. ജഗദീഷൻ (64) എന്നിവരാണ് പുറത്തായത്. മികച്ച തുടക്കം നൽകിയ ശേഷം ഇരുവരും പവലിയനിലേക്കു മടങ്ങി. നിലവിൽ സായ് സുധർശൻ (42) – ദേവദത്ത് പടിക്കൽ (5) കൂട്ടുകെട്ടാണ് ക്രീസിൽ.
ഓസ്‌ട്രേലിയ എയ്‌ക്ക് വേണ്ടി ഒന്നാം ഇന്നിംഗ്‌സിൽ നിരവധി താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു. സാം കോൺസ്റ്റാസ് (109) സെഞ്ചുറി നേടി. ജോഷ് ഫിലിപ്പെ (പുറത്താകാതെ123 ) കാംപ്ബെൽ കെല്ലാവേ (88), കൂപ്പർ കൊന്നോളി (70), ലിയം സ്‌കോട്ട് (81), സേവ്യർ ബാർട്ട്ലെറ്റ് (24 പന്തിൽ 39) എന്നിവർ ചേർന്ന് ടീമിന്റെ സ്കോർ 500 കടത്തുകയായിരുന്നു. പ്രത്യേകിച്ച് ഫിലിപ്പെ ടി20 ശൈലിയിൽ കളിച്ച് 87 പന്തിൽ 4 സിക്സും 14 ഫോറും അടിച്ചു ഓസീസിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു.
ഇന്ത്യൻ ബൗളർമാർക്ക് തുടക്കത്തിൽ ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. പ്രസിദ്ധ് കൃഷ്ണ ഉൾപ്പെടെയുള്ള പരിചയസമ്പന്നരായ ബൗളർമാർ ഉണ്ടായിട്ടും ഓസീസിന്റെ ഓപ്പണിംഗ് സഖ്യമായ കോൺസ്റ്റാസ് – കെല്ലാവേ 198 റൺസ് ചേർത്തു. ഒടുവിൽ കെല്ലാവേ, ഗുര്‌നൂർ ബ്രാറിന്റെ പന്തിൽ തനുഷ് കൊട്ടിയാന് ക്യാച്ച് നൽകി പുറത്തായി. തുടർന്ന് നതാൻ മക്‌സ്വീനി (1) ഹർഷ് ദുബെയുടെ പന്തിൽ എൽബിഡബ്ല്യു ആയതോടെ ഇന്ത്യ തിരിച്ചുവരവ് നേടി. ഹർഷ് ദുബെ മൂന്ന് വിക്കറ്റും, ഗർനൂർ ബ്രാർ രണ്ട് വിക്കറ്റും നേടി.






