മുവാറ്റുപുഴ: നഗര റോഡ് വികസനത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ള അനാസ്ഥയ്ക്കും മെല്ലെപ്പോക്കിനും എതിരെ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വായ് മൂടിക്കെട്ടി പ്രതിഷേധ സമരം സംഘടിപ്പിച്ചു. 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച് റോഡ് പൊളിച്ചും കർശനമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയും നിർമാണം ആരംഭിച്ച വികസന പ്രവർത്തനങ്ങൾ 30 ദിവസം പിന്നിട്ടിട്ടും കാര്യമായ പുരോഗമനം ഉണ്ടായിട്ടില്ല. നഗരത്തിലെ ആശുപത്രികളും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുകയാണ്.
റോഡ് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനോ കൃത്യമായ നിരീക്ഷണ വിലയിരുത്തലുകൾ നടത്താനോ ബന്ധപ്പെട്ടവർ ശ്രമിക്കാത്തതാണ് നിർമാണ പ്രവർത്തനങ്ങൾ അനന്തമായി നീളാൻ കാരണമെന്നാണ് മർച്ചന്റ്സ് അസോസിയേഷൻ ആരോപിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾക്കു യന്ത്രസാമഗ്രികളും കൂടുതൽ തൊഴിലാളികളെയും ഉപയോഗിച്ച് വേഗത്തിലാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. നഗരത്തിലെ നിർമാണ പ്രവർത്തനങ്ങളുടെ മെല്ലെപ്പോക്കും സ്തംഭനവും ഒഴിവാക്കാൻ സർവകക്ഷി യോഗം വിളിച്ചു ചേർക്കുമെന്നും മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
നിലവിൽ നിർമാണം പൂർത്തിയായ ഇടങ്ങളിൽ ടാറിങ് ഉടൻ നടത്തിയില്ലെങ്കിൽ അനിശ്ചിതകാല പ്രക്ഷോഭത്തിനു മറ്റു സംഘടനകളുമായി ചേർന്ന് നേതൃത്വം നൽകുമെന്നും മർച്ചന്റ്സ് അസോസിയേഷൻ വ്യക്തമാക്കി. സമരം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്കൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് മഹേഷ് കമ്മത്ത് അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഗോപകുമാർ കലൂർ പി.യു. ഷംസുദ്ദീൻ, എം.ഡി. സ്വരാജ്, അലി നിയാസ്, വത്സ ജോസ്, മിനി മാത്യൂസ്, ബിജി സജീവ്, പി.എ അനിൽകുമാർ, ബിനു പോൾ തുടങ്ങിയവർ പങ്കെടുത്തു.






