ലഖ്നൗ: ഉത്തർപ്രദേശിലെ കാണ്‍പൂർ സ്വദേശിനിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മാൻസിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ സ്ത്രീധന പീഡനത്തെ തുടർന്ന കൊലപാതകം ആത്മഹത്യയെന്നു വരുത്തിത്തീർക്കുകയാണെന്ന് കുടുംബം ആരോപിക്കുന്നു.
2024-ലാണ് മാൻസിയും സാഗർ രജ്പുത്തും വിവാഹിതരായത്. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. സാഗർ രജ്പുത്തിന് ഇൻസ്റ്റഗ്രാമിൽ ഏകദേശം 8 ലക്ഷം ഫോളോവേഴ്സുണ്ട്. വിവാഹസമയത്ത് 7 ലക്ഷം രൂപയും വീട്ടുപകരണങ്ങളും നൽകിയിരുന്നുവെങ്കിലും, പിന്നീട് കൂടുതൽ സ്ത്രീധനമായി കാർ ആവശ്യപ്പെട്ടിരുന്നതായും കുടുംബം ആരോപിക്കുന്നു.
ആവശ്യങ്ങൾ നിറവേറ്റാത്തതിനെ തുടർന്ന് മാൻസിയെ നിരന്തരം മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കിയതായും കുടുംബം പറയുന്നു. ഈ പീഡനത്തെക്കുറിച്ച് പലതവണ അറിയിച്ചിരുന്നതായും പ്രശ്നപരിഹാരത്തിനായി ലഖ്നൗവിൽ എത്തിയിരുന്നുവെന്നും അവർ വ്യക്തമാക്കി.
ശനിയാഴ്ചയാണ് മാൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇത് ആത്മഹത്യയല്ല, കൊലപാതകമാണെന്നും തെളിവുകൾ മറയ്ക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
സംഭവത്തിൽ സാഗർ രജ്പുത്തിനും കുടുംബത്തിലെ അഞ്ച് പേർക്കുമെതിരെ സ്ത്രീധന പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാഗറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ തുടരുകയാണ്.





