ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ നിർണായക നീക്കമായി ഹോർമൂസ് കടലിടുക്ക് പൂർണമായി അടച്ചതായി ഇറാൻ അറിയിച്ചു. ലോകത്തെ പ്രധാന എണ്ണ-വാതക ഗതാഗത പാതയായ ഹോർമൂസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതം നിശ്ചലമായിരിക്കുകയാണ്. വിലക്ക് ലംഘിച്ച് കടന്നുപോകുന്ന കപ്പലുകൾക്കെതിരെ ആക്രമണം നടത്തുമെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് മുന്നറിയിപ്പ് നൽകി.
ലോകത്തിലെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഏകദേശം 20 ശതമാനം ഈ കടലിടുക്കിലൂടെ കടന്നുപോകുന്നതിനാൽ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാനുള്ള സാധ്യത ശക്തമാണ്. ഹോർമൂസ് ഏതാനും ദിവസങ്ങൾ അടച്ചിട്ടാലും ഗൾഫ് മേഖലയിലെ എണ്ണ-വാതക കയറ്റുമതിക്ക് ഗൗരവമായ ബാധ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
സംഘർഷം രൂക്ഷമായതോടെ ഖത്തറിന്റെ ദേശീയ ഊർജ്ജകമ്പനിയായ ഖത്തർ എനർജി പ്രകൃതിവാതക ഉത്പാദനം താൽക്കാലികമായി നിർത്തിയതായി റിപ്പോർട്ടുണ്ട്. ഇറാൻ ആക്രമണം നടത്തിയതിനെ തുടർന്ന് അരാംകോയുടെ നിരവധി പ്ലാന്റുകളും പ്രവർത്തനം നിർത്തി. കുവൈത്തിലെ ചില റിഫൈനറികളും ഉത്പാദനം താൽക്കാലികമായി അവസാനിപ്പിച്ചു.
ഇടുക്കിന് സമീപം മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായും, അവയിൽ രണ്ടെണ്ണം നേരിട്ട് ആക്രമിക്കപ്പെട്ടതായും മൂന്നാമത്തെ കപ്പലിന് സമീപം തിരിച്ചറിയാൻ കഴിയാത്ത വസ്തു പൊട്ടിത്തെറിച്ചതായും യുകെയുടെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ വ്യക്തമാക്കി.
അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി പശ്ചിമേഷ്യയിലുടനീളം ഇറാൻ നടത്തിയ സൈനിക നടപടികളുടെ ഭാഗമായാണ് ഹോർമൂസ് കടലിടുക്കിലെ സ്ഥിതി വഷളായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കടലിടുക്ക് അടച്ചതോടെ ആഗോള ഊർജ്ജവിപണിയിൽ അനിശ്ചിതത്വം ശക്തമായി.






