ടെൽ അവീവ്: അന്താരാഷ്ട്ര സമ്മർദത്തിന് പിന്നാലെ സമാധാന കരാറിൽ ഒപ്പുവച്ചിട്ടും ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിന്റെ ഭീകരതയെ വെളിപ്പെടുത്തി പുതിയ റിപ്പോർട്ട്. ബിബിസി നടത്തിയ അന്വേഷണത്തിൽ, ഇസ്രയേൽ അധിനിവേശത്തിലുള്ള ഗാസയിലെ 1,500-ലധികം കെട്ടിടങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടതായി കണ്ടെത്തി. സാറ്റലൈറ്റ് ചിത്രങ്ങളുടെ വിശകലനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
നവംബർ 8-ന് എടുത്ത പുതിയ സാറ്റലൈറ്റ് ചിത്രങ്ങൾ പ്രകാരം, ഇസ്രയേൽ പ്രതിരോധ സേന നിയന്ത്രിക്കുന്ന പ്രദേശങ്ങൾ വെറും ഒരു മാസത്തിനുള്ളിൽ തന്നെ തകർത്തതായാണ് കണ്ടെത്തിയത്. വെടിനിർത്തലിന് മുമ്പും ശേഷവുമുള്ള റഡാർ ചിത്രങ്ങൾ താരതമ്യം ചെയ്താണ് നാശനഷ്ടങ്ങളുടെ അളവ് വിലയിരുത്തിയത്. ചില പ്രദേശങ്ങളുടെ ദൃശ്യങ്ങൾ ലഭ്യമല്ലാത്തതിനാൽ യഥാർത്ഥ നാശനഷ്ടങ്ങൾ ഇതിലും കൂടുതൽ ആകാമെന്നാണു റിപ്പോർട്ട് സൂചിപ്പിക്കുന്നത്.










