ബെയ്‌റൂട്ട്: വെടിനിർത്തൽ കരാറിന് ശേഷം ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ ആദ്യ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ റദ്വാൻ സേനയിലെ ഒരു കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ബുധനാഴ്ച ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലായിരുന്നു ആക്രമണം.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സും സംയുക്ത പ്രസ്താവനയിലൂടെയാണ് വിവരം പുറത്തുവിട്ടത്. എന്നാൽ ഹിസ്ബുള്ള ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ബെയ്‌റൂട്ടിലെ ആക്രമണങ്ങൾ അവസാനിപ്പിച്ച വെടിനിർത്തൽ കരാറിന് പുതിയ സൈനിക നീക്കം വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. ലിറ്റാനി നദിക്ക് തെക്കുഭാഗത്ത് ഇസ്രയേൽ സൈന്യം സാന്നിധ്യം ശക്തമാക്കുകയും ആക്രമണങ്ങൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമാകുകയാണ്.
ഇതിനിടെ ഹിസ്ബുള്ളയും ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ഇസ്രയേൽ സൈന്യത്തിന് നേരെ തിരിച്ചടിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ലിറ്റാനി നദിക്ക് വടക്കുള്ള ഗ്രാമങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ ബുധനാഴ്ച നൽകിയ മുന്നറിയിപ്പ് സൈനിക നടപടികൾ കൂടുതൽ വ്യാപിപ്പിക്കാനുള്ള സൂചനയായാണ് കാണപ്പെടുന്നത്.
നിലവിൽ ഇരുരാജ്യങ്ങളും അംബാസഡർ തലത്തിൽ ചർച്ചകൾ തുടരുന്നുണ്ട്. ഏപ്രിൽ 23-ന് വെടിനിർത്തൽ മൂന്ന് ആഴ്ച കൂടി നീട്ടിയപ്പോൾ സമാധാന കരാറിലേക്കുള്ള സാധ്യതയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഹിസ്ബുള്ള ഈ നീക്കങ്ങളെ ശക്തമായി എതിർക്കുകയാണ്.
മാർച്ച് 2-ന് ആരംഭിച്ച സംഘർഷത്തിൽ ലെബനനിൽ ഇതുവരെ 2,700ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിൽ യുദ്ധഭീതി തുടരുന്നതിനിടെ സ്ഥിതിഗതികൾ വീണ്ടും ആശങ്കയിലാഴ്ത്തുകയാണ്.






