ടെഹ്റാൻ: ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ പ്രധാന ഗതാഗത സൗകര്യങ്ങൾ തകർന്നതായി റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ മേഖലകളെ ബന്ധിപ്പിക്കുന്ന റെയിൽവേ, ഹൈവേ പാലങ്ങൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമാക്കിയതെന്ന് വാർത്താ ഏജൻസികൾ അറിയിച്ചു.
കാഷാനിലെ റെയിൽവേ പാലം, മഷാദിലെ പ്രധാന റെയിൽവേ സ്റ്റേഷൻ, തബ്രിസ്-ടെഹ്റാൻ ഹൈവേ പാലം എന്നിവയ്ക്ക് പുറമേ സഞ്ജാൻ പ്രവിശ്യയിലെ ഒരു റെയിൽവേ പാലവും ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുണ്ട്.
ആക്രമണത്തിന് മുമ്പായി റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും ഒഴിവാക്കണമെന്ന് ഇസ്രയേൽ സൈന്യം ഇറാനിയൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. റെയിൽവേ പാതകൾക്ക് സമീപമുള്ള സാന്നിധ്യം ജീവന് ഭീഷണിയാകാമെന്നായിരുന്നു നിർദേശം.
മുന്നറിയിപ്പിന് മണിക്കൂറുകൾക്കുശേഷമാണ് ഗതാഗത ശൃംഖലകളെ ലക്ഷ്യമാക്കി വ്യാപകമായ മിസൈൽ ആക്രമണം നടന്നത്. ഇതോടെ ഇറാനിലെ ഗതാഗത സംവിധാനം വലിയ തോതിൽ ബാധിച്ചിരിക്കുകയാണ്.




