റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി നടന്ന വ്യോമാക്രമണ ശ്രമം പ്രതിരോധ സേന തകർത്തു. എണ്ണ നഗരമായ ജുബൈലിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ 11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈലുകൾ തകർക്കപ്പെട്ടതിനെ തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ ചില ഊർജ്ജ നിലയങ്ങൾക്കടുത്ത് വീണിട്ടുണ്ട്. സംഭവത്തിൽ നാശനഷ്ടങ്ങളുണ്ടോയെന്ന് അധികൃതർ പരിശോധിച്ച് വരികയാണ്.
ആക്രമണത്തിന് പിന്നാലെ കിഴക്കൻ പ്രവിശ്യയിലെ ജനങ്ങൾക്ക് സിവിൽ ഡിഫൻസ് വിഭാഗം ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ആളുകൾ വീടുകൾക്കുള്ളിൽ സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും ജനലുകളിൽ നിന്ന് അകന്നിരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ബാൽക്കണികളിലും മേൽക്കൂരകളിലും നിൽക്കരുതെന്നും അപകട സ്ഥലങ്ങളിൽ കൂട്ടം ചേരരുതെന്നും മുന്നറിയിപ്പ് നൽകി.
ഇതിനിടെ, സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇതുവരെ നടന്ന ആക്രമണങ്ങളിൽ 903 ഡ്രോണുകളും 83 ബാലിസ്റ്റിക് മിസൈലുകളും 9 ക്രൂയിസ് മിസൈലുകളും തകർത്തിട്ടുണ്ട്. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം ശക്തമാണെന്നും എല്ലാ തരത്തിലുള്ള ആക്രമണങ്ങളെയും നേരിടാൻ സജ്ജമാണെന്നും അധികൃതർ അറിയിച്ചു.




