തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ ഉദ്ഘാടന ചടങ്ങിൽ ഗൗതം അദാനിയെ മന്ത്രി വി എൻ വാസവൻ പാർട്ണർ എന്ന് പരാമർശിച്ചതിനെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സിപിഎം നേതാവ് ടി എം തോമസ് ഐസക്കിന്റെ മറുപടി. മോദിയുടേത് അധിക പ്രസംഗമാണെന്ന് ഐസക്ക് ഫേസ്ബുക്കിൽ കുറിച്ചു. മോദിക്ക് കേരളത്തിന് ചരിത്രം അറിയില്ലെന്നും, അദാനിയെ എതിർത്തതുപോലെ മുൻപ് ബിർളയെയുംഎതിർത്തിട്ടുണ്ട്. എന്നാൽ കേരളത്തിലെ വികസന കാര്യത്തിൽ ഇവരുമായി യോജിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും തോമസ് ഐസക് കുറിപ്പിൽ പറഞ്ഞു.
മോദിക്ക് കേരളത്തിന്റെ ചരിത്രം അറിയില്ല. 1957-ല്‍ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഇന്ന് അദാനിയെപ്പോലെ അന്ന് ബിര്‍ളയെ നഖശിഖാന്തം കമ്മ്യൂണിസ്റ്റുകാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ മാവൂര്‍ റയോണ്‍സ് ഫാക്ടറി സ്ഥാപിക്കാന്‍ ബിര്‍ളയെ ക്ഷണിക്കുന്നതിനു മടിച്ചില്ല. ക്ഷണിക്കുക മാത്രമല്ല, അസംസ്‌കൃത വസ്തുക്കളും മറ്റും ലഭ്യമാക്കുന്നതില്‍ പ്രത്യേക ഇളവും നല്‍കി. അന്നും ഇന്ന് മോദി ചെയ്തതുപോലെ കമ്മ്യൂണിസ്റ്റുകാരെ പരിഹസിക്കാന്‍ ഏറെപേര്‍ ഉണ്ടായിരുന്നു.
ഏതാനും ശിങ്കിടി മുതലാളിമാരെ ആഗോള കമ്പനികളായി വളര്‍ത്തുന്നതാണ് രാജ്യത്തിന്റെ വികസനത്തിനുള്ള കുറുക്കുവഴിയായി മോദി കാണുന്നത്. ശിങ്കിടിമുതലാളിത്തം നയമായി അംഗീകരിച്ചുള്ള ഫെഡറല്‍ സംവിധാനത്തിനുള്ളിലാണ് കേരളം പ്രവര്‍ത്തിക്കുന്നത്. ആ യാഥാര്‍ത്ഥ്യം അംഗീകരിച്ചുകൊണ്ട് കേരളത്തിനു നേട്ടമുണ്ടാക്കാന്‍ എന്താണോ വേണ്ടത് അതു ചെയ്യും. ഫെഡറല്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സാധ്യമായൊരു ബദല്‍ വികസനപാത സ്വീകരിക്കുകയും ചെയ്യുമെന്നും തോമസ് വ്യക്തമാക്കി.






