കോട്ടയം: വേനൽകാലം ആരംഭിക്കിക്കാൻ ഇരിക്കെ നഗരത്തിന്റെ തെക്കൻ മേഖലകളായ പള്ളം, പാക്കിൽ, മാവിളങ്ങ് ഭാഗങ്ങളിൽ ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം മുടങ്ങിയിട്ട് മൂന്ന് മാസം പിന്നിടുന്നു. കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ പൈപ്പിലൂടെ ശുദ്ധജലം എത്തിയ ശേഷം പിന്നീട് ഇന്നു വരെ വെള്ളം ലഭിച്ചിട്ടില്ലെന്ന പരാതിയുമായി നാട്ടുകാർ.
ഈ പ്രദേശത്തെ കിണറുകളിലെ വേനൽക്കാലം എത്തുന്നതിനു മുൻപ് തന്നെ ക്രമാതീതമായ അളവിൽ താഴ്ന്നു തുടങ്ങി. ജലത്തിനായി സ്വകാര്യ കുടിവെള്ള വിതരണക്കാരെ ആശ്രയിക്കേണ്ട സ്ഥിതിയുണ്ട്. ഇവർ അമിതവില ഈടാക്കുന്നുണ്ടെന്നു നാട്ടുകാർ പറയുന്നു. ശുദ്ധജല വിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നതിനാൽ പ്രദേശത്തേക്കു വെള്ളം കടത്തിവിടുന്നില്ലെന്നാണു ജലഅതോറിറ്റി അധികൃതരിൽനിന്നു ലഭിക്കുന്ന മറുപടി.
ശുദ്ധജല വിതരണം സംബന്ധിച്ച് പരാതികളുമായി അധികൃതരെ സമീപിക്കുമ്പോൾ ഒരാഴ്ചയ്ക്കകം ജലവിതരണം പുനഃസ്ഥാപിക്കും എന്ന മറുപടിയാണ് ആഴ്ചകളായി അധികൃതരുടെ ഭാഗത്തുനിന്നു ലഭിക്കുന്നതെന്നു നാട്ടുകാർ പറയുന്നു.
കോട്ടയം നഗരത്തിലെ ഉയർന്ന ഭൂപ്രകൃതിയുള്ള നാട്ടകം, പള്ളം തുടങ്ങിയ മേഖലകളിൽ വർഷങ്ങളായി വേനൽക്കാലത്ത് ശുദ്ധജലക്ഷാമം രൂക്ഷമാണ്. ശുദ്ധജലം ദിവസവും ഒരു നേരമെങ്കിലും ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.






