തിരുവനന്തപുരം: ലോൺ തിരിച്ചടവിൽ വൈകിയാൽ വീട്ടിൽ നിന്ന് പുറത്താക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . “ഒരു വീട് മാത്രം ഉള്ളവരെ പുറത്താക്കുന്നത് ക്രൂരമാണ്. ബാങ്കുകൾക്ക് സാമ്പത്തിക ഉത്തരവാദിത്വം മാത്രമല്ല, സാമൂഹിക ബാധ്യതയും ഉണ്ടെന്ന് തിരിച്ചറിയണം,” – മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയിൽ കേരള ബാങ്ക് സംഘടിപ്പിച്ച ഐടി കോൺക്ലേവിന്റെ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ പരീക്ഷ സമയങ്ങളിൽ ജപ്തിയടക്കമുള്ള കടുത്ത നടപടികളിൽ നിന്ന് പിന്മാറണമെന്ന് അദ്ദേഹം ബാങ്കുകളോട് ആവശ്യപ്പെട്ടു. “ലോൺ തിരിച്ചുപിടിക്കാൻ നിയമപരമായി നിരവധി മാർഗങ്ങൾ നിലവിലുണ്ട്. പക്ഷേ, സാമൂഹിക ഉത്തരവാദിത്വം മറക്കരുത്,” അദ്ദേഹം ഓർമിപ്പിച്ചു. അവസാനമായി ഒരൊറ്റ വീട് മാത്രമുള്ളവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമ്പോൾ അതിന് മുൻപരിചാരമായി നിയമനിർമാണം ഉൾപ്പെടെയുള്ള നടപടികൾ സർക്കാർ പരിഗണനയിൽ വെക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. നബാർഡിനും ഇത്തരം സാഹചര്യങ്ങളിൽ ഇടപെടാൻ ശക്തമായ പങ്ക് ലഭിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
പ്രാഥമിക സഹകരണ സംഘങ്ങൾ കേരള ബാങ്കിന്റെ കൈവഴികളായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് വേണ്ടിയുള്ള നേതൃത്വം കേരള ബാങ്ക് ഏറ്റെടുക്കണം. സൈബർ തട്ടിപ്പുകൾ കൂടുന്ന സാഹചര്യത്തിൽ, അതിനെതിരെ ശക്തമായ പ്രതിരോധ സംവിധാനം ആവശ്യമാണ്. ഇതിനായി മാർഗരേഖകൾ തയ്യാറാക്കേണ്ടതിന്റെ അത്യാവശ്യകത അദ്ദേഹം ഓർമിപ്പിച്ചു.




