കോട്ടയം: കോട്ടയം- എറണാകുളം സംസ്ഥാന പാതയിലെ യാത്രാക്ലേശത്തിന് പരിഹാരമായി പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന കടുത്തുരുത്തി ടൗൺ ബൈപ്പാസ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തിയതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ഐ.ടി.സി ജംഗ്ഷനിൽ അവസാനിക്കുന്ന ബൈപ്പാസ് റോഡിന്റെ ടാറിംഗ് ജോലികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ റോഡ് ബലപ്പെടുത്തുന്ന ജോലികളാണ് പുരോഗമിക്കുന്നത്.
ബി.എം & ബി.സി നിലവാരത്തിലാണ് ബൈപ്പാസ് നിർമ്മാണം ക്രമീകരിച്ചിരിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ബിറ്റുമിൻ മെക്കാഡം (BM) ടാറിംഗ് പൂർത്തിയാക്കി, മാർച്ച് രണ്ടാം വാരത്തിൽ ബിറ്റുമിൻ കോൺക്രീറ്റ് (BC) ടാറിംഗിലേക്ക് കടക്കുമെന്ന് എംഎൽഎ വ്യക്തമാക്കി. ഇതോടൊപ്പം തന്നെ കടുത്തുരുത്തി- പിറവം റോഡിന്റെ ബിറ്റുമിൻ കോൺക്രീറ്റ് ടാറിംഗ് ജോലികളും ഒരേസമയം നടപ്പാക്കി സമയബന്ധിതമായി പൂർത്തിയാക്കാനാണ് തീരുമാനം. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി റോഡ് എത്രയും വേഗം ഗതാഗത യോഗ്യമാക്കുന്നതിനായുള്ള അടിയന്തര ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






