കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിൽ പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്. വി എം വിനുവിന് പകരം മേയർ സ്ഥാനാർത്ഥിയായി മണ്ഡലം പ്രസിഡന്റ് കാളക്കണ്ടി ബൈജുവിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സംവിധായകൻ വി എം വിനുവിന് മത്സരിക്കാൻ സാധിക്കാതെ വന്നതോടെയാണ് സ്ഥാനാർത്ഥിയായി പ്രാദേശിക നേതാക്കളെ പരിഗണിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്.
സെലിബ്രിറ്റികളെ മത്സരിപ്പിക്കേണ്ടെന്ന് കഴിഞ്ഞ ദിവസം ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനിച്ചത്. വി എം വിനു, ജോയ് മാത്യു എന്നിവർ താരപ്രചാരകരായി ഇറങ്ങും. പാർട്ടി വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചതെന്നും യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടാകുമെന്നും കാളക്കണ്ടി ബൈജു പറഞ്ഞു. വി എം വിനുവിൻറെ സ്ഥാനാർത്ഥിത്വം നഷ്‌ടമായത് വലിയ വേദനയാണെന്നും അദ്ദേഹത്തിന് വലിയ സ്വീകരണം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒറ്റക്കെട്ടായി തന്നെ മുന്നോട്ടുപോകുമെന്നും കാളക്കണ്ടി ബൈജു വ്യക്തമാക്കി.
കാളക്കണ്ടി ബൈജു, നിലവിലെ കൗൺസിലർ എം സി സുധാമണി, സുരേഷ് കുമാർ തുടങ്ങിയവരാണ് പരിഗണനയിലുണ്ടായിരുന്നത്. മുതിർന്ന നേതാക്കളെ കളത്തിലിറക്കാമെന്ന ആലോചനയുണ്ടായിരുന്നെങ്കിലും നേരത്തെ സ്ഥാനാർത്ഥി പട്ടികയിൽ പരിഗണിക്കപ്പെട്ടവരെ രംഗത്തിറക്കാനാണ് കോർ കമ്മിറ്റി തീരുമാനിച്ചത്. കഴിഞ്ഞ ദിവസം വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്ന് ആവശ്യപ്പെട്ട് വി എം വിനു നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് വിനുവിന് മത്സരിക്കാനാകില്ലെന്ന് തീർപ്പായത്.
സെലിബ്രിറ്റി ആയതിനാൽ മാത്രം അനുകൂല ഉത്തരവ് നൽകാനാവില്ലെന്നും സെലിബ്രിറ്റികൾക്കും സാധാരണക്കാർക്കും ഒരേ നിയമമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. താങ്കൾ ഈ രാജ്യത്തെ പൗരനല്ലെ എന്നും ഹൈക്കോടതി വി എം വിനുവിനോട് ചോദിച്ചിരുന്നു. തന്നെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെയായിരുന്നു വി എം വിനു ഹൈക്കോടതിയിൽ ഹർജി നൽകിയത്. 2020-21 ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയിൽ പേര് ഉണ്ടായിരുന്നു എന്നായിരുന്നു വി എൻ വിനു വാദിച്ചിരുന്നത്. രാഷ്ട്രീയത്തിൽ സജീവമല്ലാത്തതിനാൽ വോട്ടർ പട്ടിക പരിശോധിച്ചില്ലെന്നും പാർട്ടി സമീപിച്ചപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും വിനു ഹൈക്കോടതിയിൽ പറഞ്ഞിരുന്നു.






