കന്നഡ ഭാഷ വിവാദത്തെ തുടർന്ന് രാജ്യസഭാ നാമനിർദേശ പത്രിക സമർപ്പിക്കുന്നത് മാറ്റിവെച്ച് കമൽഹാസൻ. കന്നഡയുടെ ഉത്ഭവത്തെക്കുറിച്ചുള്ള വിവാദ പരാമർശത്തിന് നടൻ നേരിട്ട എതിർപ്പിനെ തുടർന്നാണ് പത്രിക സമർപ്പിക്കൽ വൈകിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2024 ലെ ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിനിടെ തമിഴ്‌നാട് ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകവും (ഡിഎംകെ) കമൽ ഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യവും (എംഎൻഎം) തമ്മിലുള്ള തിരഞ്ഞെടുപ്പ് കരാറിന്റെ ഭാഗമായി, ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന് എംഎൻഎമ്മിന്റെ പിന്തുണയ്ക്ക് പകരമായി കമലഹാസന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ഡിഎംകെ തങ്ങളുടെ രാജ്യസഭാ സീറ്റുകളിലേക്കുള്ള മൂന്ന് സ്ഥാനാർത്ഥികളിൽ ഒരാളായി കമലഹാസനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജൂൺ 19 നാണ് തിരഞ്ഞെടുപ്പ് നടക്കുക. അതേസമയം കന്നഡ വിവാദത്തെ തുടർന്ന് തന്റെ പുതിയ ചിത്രമായ തഗ് ലൈഫിന്റെ റിലീസിനും പ്രദർശനത്തിനും സംരക്ഷണം തേടി കർണാടക ഹൈക്കോടതിയെ സമീപിച്ച കമൽഹാസൻ, വാദം കേൾക്കുന്നതിനിടെ ചിത്രം കർണാടകയിൽ റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിച്ചു.കൂടാതെ രൂക്ഷമായ ഭാഷയിലായിരുന്നു താരത്തെ കോടതി വിമർശിച്ചത് . എന്നാൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തന്റെ അഭിപ്രായം സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയതാണെന്നും പറഞ്ഞ് നടൻ ക്ഷമ ചോദിക്കാൻ വിസമ്മതിച്ചു.






