മലപ്പുറം: കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ മുൻ എസ്എച്ച്ഒയുടെ പങ്ക് കണ്ടെത്തിയതായി അന്വേഷണ റിപ്പോർട്ട്. വിവിധ സമയങ്ങളിൽ കളഞ്ഞുകിട്ടിയതും കരിപ്പൂർ വിമാനത്താവളത്തിൽ ഉൾപ്പെടെ ലഭിച്ച് സ്റ്റേഷനിൽ ഏൽപ്പിച്ചതുമായ ഏകദേശം എട്ട് പവനോളം സ്വർണാഭരണങ്ങളാണ് കാണാതായതെന്ന് എഎസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു.
സസ്പെൻഷനിൽ കഴിയുന്ന ഉദ്യോഗസ്ഥനാണ് സ്വർണം കൊണ്ടുപോയതെന്നാണ് അന്വേഷണ കണ്ടെത്തൽ. എന്നാൽ ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം. സ്വർണം സ്റ്റേഷനിൽ കാണാനില്ലെന്ന് കൊണ്ടോട്ടി എഎസ്പി മലപ്പുറം എസ്പിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
2018-ന് മുൻപും ശേഷവും വിവിധ കാലയളവുകളിൽ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് സിഐ പദവിയിലുള്ള ഉദ്യോഗസ്ഥൻ കൈവശപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തിന് ശേഷം സ്വർണം തിരികെ വെക്കാൻ ശ്രമം നടന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അബദ്ധത്തിൽ സ്വർണം കൈവശം വന്നു പോയതാണെന്നും പിന്നീട് അത് മറന്നുപോയതാണെന്നും ഉദ്യോഗസ്ഥൻ എഎസ്പിയോട് വിശദീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ നടപടി ഉണ്ടാകുമെന്നാണ് സൂചന.
എഎസ്പിയുടെ റിപ്പോർട്ട് മലപ്പുറം എസ്പിക്ക് ഡിഐജി വഴി ഐജിക്ക് കൈമാറിയിരിക്കുകയാണ്. ഐജിയാണ് തുടർനടപടികൾ സ്വീകരിക്കുക. അതേസമയം, സംഭവത്തിൽ എസ്ഐടി രൂപീകരിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.





