തിരുവനന്തപുരം: അയോദ്ധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഭക്തരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഞായറാഴ്ച ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം പ്രതികരിച്ചത്.
ജനങ്ങളുടെ വിശ്വാസവും വികാരവും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ചൂഷണം ചെയ്ത് സംഘടിത സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സംഘപരിവാർ സംഘടനകളുമായി അടുത്ത ബന്ധമുള്ളവർ ട്രസ്റ്റിലെ അംഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിന്റെ മേശപ്പുറത്തുവെച്ച ഉത്തരവിലൂടെ കേന്ദ്ര സർക്കാർ രൂപീകരിച്ച ട്രസ്റ്റാണ് ഇപ്പോൾ അഴിമതി ആരോപണത്തിൽ സംശയത്തിന്റെ നിഴലിലായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് നേതൃത്വം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ പ്രതികരിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. ജനങ്ങളുടെ ഭക്തിയെ ചൂഷണം ചെയ്ത് ശേഖരിച്ച പണം എവിടേക്ക് പോയെന്ന് ട്രസ്റ്റും ബന്ധപ്പെട്ടവരും വ്യക്തമാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.





