റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു. സർക്കാർ പ്രശ്നപരിഹാരത്തിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ അന്ത്യശാസനം നൽകി. മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെക്കണമെന്നാണ് പ്രധാന ആവശ്യം. ഓഗസ്റ്റ് 20ന് മുഖ്യമന്ത്രിയുടെ വസതി ഉപരോധിക്കാനും പ്രതിഷേധക്കാർ തീരുമാനിച്ചു. പ്രശ്നത്തിൽ ഇടപെടാത്ത രാഹുൽ ഗാന്ധിക്കെതിരെയും പ്രതിഷേധം ശക്തമാക്കുമെന്ന് സമരക്കാർ അറിയിച്ചു.
ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷൻ, ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷകളിലെ ക്രമക്കേടുകൾ ആരോപിച്ചാണ് വിദ്യാർഥികളും ഉദ്യോഗാർഥികളും സമരം ആരംഭിച്ചത്. സമരം 22 ദിവസം പിന്നിട്ടതോടെയാണ് പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ സംഘടനകൾ തീരുമാനിച്ചത്. ക്രമക്കേടുകളിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരത്തിൽനിന്ന് പിന്മാറില്ലെന്നാണ് ഉദ്യോഗാർഥികളുടെ നിലപാട്.
സമരത്തിന്റെ ഭാഗമായി ഞായറാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും രാഹുൽ ഗാന്ധിയുടെയും ഹേമന്ത് സോറന്റെയും കോലം കത്തിക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. മുഖ്യമന്ത്രി രാജിവെക്കണമെന്നും പരാതികളിൽ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ രാഹുൽ ഗാന്ധി ജെഎംഎം സർക്കാരിനുള്ള പിന്തുണ പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 20ന് മുഖ്യമന്ത്രിയുടെ വസതി ഉപരോധിക്കാനാണ് ജെപിഎസ്സി-ജെഎസ്എസ്സി പരിഷ്കരണ മഞ്ചിന്റെ തീരുമാനം. പരീക്ഷാ ക്രമക്കേടുകളിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും സംഘടന മുന്നോട്ടുവയ്ക്കുന്നുണ്ട്.
അതേസമയം, ഭാവിയിലെ പരീക്ഷകളിൽ സുതാര്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പരീക്ഷാ സംവിധാനത്തിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും സർക്കാർ ആവർത്തിക്കുന്നു. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷൻ പിരിച്ചുവിടുകയും മുൻ ചെയർമാനെ അറസ്റ്റ് ചെയ്യുകയും ചെയ്തതിലൂടെ പ്രതിഷേധം അവസാനിപ്പിക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും സമരക്കാർ പിന്നോട്ടുപോകാൻ തയ്യാറായിട്ടില്ല.


