തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപം തിരികെ ലഭിക്കാതെ പ്രതിഷേധം അറിയിച്ച ആനന്ദവല്ലിക്ക് 10,000 രൂപ ബാങ്ക് മടക്കി നൽകി. സിപിഎം പ്രവർത്തകരാണ് ആനന്ദവല്ലിയെ വിളിച്ചു കൊണ്ടുപോയി തുക കൈമാറിയത്. ആകെ 1.75 ലക്ഷം രൂപയാണ് ബാങ്ക് നൽകാനുണ്ടായിരുന്നത്.
സംഭവം ഇരിങ്ങാലക്കുടയിൽ നടന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദ പരിപാടിയിലാണ് ശ്രദ്ധ നേടിയത്. പരിപാടിക്കിടെ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടുമോ എന്ന് ആനന്ദവല്ലി ചോദ്യം ഉന്നയിച്ചപ്പോൾ, സുരേഷ് ഗോപിയുടെ മറുപടി വിവാദമായി.
“മുഖ്യമന്ത്രിയെ സമീപിക്കുക” എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. വയോധികയ്ക്ക് അത് സാധ്യമല്ലെന്ന് പറഞ്ഞപ്പോൾ, “അപ്പൊ എന്റെ നെഞ്ചത്തോട്ട് കയറിക്കോ” എന്നായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസപരമായ മറുപടി. “നിങ്ങൾ ഞങ്ങളുടെ മന്ത്രിയല്ലേ?” എന്ന ചോദ്യം ഉയർന്നപ്പോൾ, “അല്ല, ഞാൻ രാജ്യത്തിന്റെ മന്ത്രിയാണ്. നിങ്ങൾ മുഖ്യമന്ത്രിയെ കണ്ടിട്ട് ഇഡി പിടിച്ചെടുത്ത പണം തിരിച്ചുകിട്ടാൻ പറയൂ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിയുടെ പരാമർശം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപക വിമർശനങ്ങൾക്ക് വഴിവച്ചു. ഇതിന് പിന്നാലെയാണ് സിപിഎം പ്രവർത്തകർ ഇടപെട്ട് ആനന്ദവല്ലിക്ക് 10,000 രൂപ തിരികെ നൽകിയത്.കരുവന്നൂർ ബാങ്ക് പ്രശ്നവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയും പ്രതികരിച്ചു. “കുഞ്ഞു വേലായുധന് വീട് നിർമ്മിച്ച് നൽകാൻ സിപിഎം പ്രഖ്യാപിച്ചു. അതുപോലെ നിക്ഷേപകർക്ക് പണം മടക്കി നൽകാനുമാണ് വേണ്ടത്. കരുവന്നൂരിൽ ഒരു കൗണ്ടർ തുറന്ന് സിപിഎം നേതൃത്വം തന്നെ ഇടപെടണം,” എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദർ ഉൾപ്പെടെയുള്ളവർ നിക്ഷേപകരെ നേരിൽ കാണാത്തത് ചോദ്യം ചെയ്ത സുരേഷ് ഗോപിയുടെ നിലപാട്, കരുവന്നൂരിലെ നിക്ഷേപകരുടെ ആശങ്കകൾ വീണ്ടും ശക്തിപ്പെടുത്തി. ഇ.ഡി പിടിച്ചെടുത്ത സ്വത്തുകൾ നിക്ഷേപകർക്ക് തിരിച്ചുനൽകാൻ തയാറാണെന്നും അത് സ്വീകരിക്കുന്നതിൽ സർക്കാർ വ്യക്തത വരുത്തണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.






