ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂരിന് പരസ്യമായി താക്കീതുമായി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ബിജെപിക്ക് ഗുണകരമാകുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് നേതാക്കൾ വിട്ടുനിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ ജെൻസീ പ്രതിഷേധവുമായി ബന്ധപ്പെട്ട് ശശി തരൂർ നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് വേണുഗോപാലിന്റെ പ്രതികരണം. ജെൻസികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിൽ കോൺഗ്രസിന് വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കണമെന്നും ബിജെപിക്ക് ജെൻസികളുടെ ശബ്ദമാകാൻ കഴിഞ്ഞുവെന്നുമായിരുന്നു തരൂരിന്റെ പരാമർശം. എന്നാൽ, തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്ന് പിന്നീട് തരൂർ വിശദീകരിച്ചിരുന്നു.
ജെൻസീ പ്രതിഷേധവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ ഇടപെടലുകൾ വേണുഗോപാൽ ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്ക് നേരെ പെല്ലെറ്റ് ഗൺ ഉപയോഗിച്ച സംഭവങ്ങൾ രാഹുൽ ഗാന്ധിയാണ് പൊതുസമൂഹത്തിന് മുന്നിൽ ഉന്നയിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ നടത്തിയ പ്രതിഷേധവും വിദ്യാർഥികൾക്ക് വേണ്ടിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ പാർട്ടി അച്ചടക്കം പാലിക്കണമെന്നും ബിജെപിക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള പ്രസ്താവനകൾ നടത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് ബിജെപിക്ക് സന്തോഷം നൽകുന്ന കാര്യമാണ്. തരൂർ മനഃപൂർവം ഇത്തരത്തിൽ പറയുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെയും വേണുഗോപാൽ രൂക്ഷ വിമർശനം ഉന്നയിച്ചു. വിദ്യാർഥികൾക്ക് നേരെ പെല്ലെറ്റ് ഗൺ ഉപയോഗിച്ചതിന് ഉത്തരവാദി ആരാണെന്ന് അമിത് ഷാ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാർലമെന്റ് സമ്മേളനത്തിൽ അമിത് ഷാ എത്തി വിശദീകരണം നൽകുന്നതുവരെ പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കില്ലെന്നും വേണുഗോപാൽ പറഞ്ഞു.
മണ്ഡല പുനഃക്രമീകരണവുമായി ബന്ധപ്പെട്ട് സർവകക്ഷിയോഗം വിളിക്കണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ അറിയിച്ചിട്ടുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. രാജ്യത്തെ ബാധിക്കുന്ന നിയമങ്ങൾ ചർച്ചയില്ലാതെ പാസാക്കരുതെന്നും വിഷയങ്ങളിൽ ഫലപ്രദമായ ചർച്ചകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




