കൊച്ചി: പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ സുപ്രീം കോടതിയുടെ പൂർണ മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും എല്ലാ നടപടികളും സുതാര്യമായി മുന്നോട്ട് പോകുകയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ ലോകത്തിനുതന്നെ മാതൃകയാകുന്ന രീതിയിലാണ് ഒരുക്കങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥർക്കായി വിപുലമായ പരിശീലന പരിപാടികളും തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണെന്നും ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രക്രിയ ഇന്ത്യയിലേതാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, വോട്ടിങ് യന്ത്രം ആദ്യമായി ഉപയോഗിച്ച മണ്ഡലം
പറവൂർ മണ്ഡലത്തിലാണെന്നതും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അർഹതയുള്ള ഓരോ പൗരനും വോട്ടുചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കുമെന്നും അർഹരായ ആരെയും വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കില്ലെന്നും ഗ്യാനേഷ്‌കുമാർ വ്യക്തമാക്കി. ശുദ്ധവും കൃത്യവുമായ വോട്ടർ പട്ടികയാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്നും നിർദിഷ്ട ഫോമുകളിൽ ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ പരാതികൾ പരിഹരിക്കാൻ ഇപ്പോഴും അവസരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.






