തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയിൽ പദ്ധതിക്ക് സര്‍ക്കാരിന്റെ റെഡ് സിഗ്നല്‍. ഡിഎംആര്‍സി റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്നും നിലവിലെ പ്ലാനില്‍ പദ്ധതി പറ്റില്ലെന്നാണ് വിദഗ്ധസമിതി റിപ്പോര്‍ട്ട് എന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി. ഡിഎംആർസി സമർപ്പിച്ച റിപ്പോർട്ട് അപൂർണമാണെന്നും നിലവിലെ രൂപത്തിൽ പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്നുമാണ് വിദഗ്ധ സമിതി വിലയിരുത്തൽ.
ഡിഎംആർസി സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ പ്രകാരമാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ പരിമിതമായ സാമ്പത്തിക വിഭവശേഷി, യാത്രക്കാരുടെ എണ്ണം സംബന്ധിച്ച വ്യക്തമായ പഠനമില്ലായ്മ, പരിസ്ഥിതി-സാമൂഹിക ആഘാത പഠനങ്ങളുടെ അഭാവം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് നിലവിലെ പദ്ധതിയെക്കുറിച്ച് ആശങ്കകൾ ഉയർന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതി സംബന്ധിച്ച് തുടർപഠനങ്ങൾ നടത്താൻ വിദഗ്ധ സമിതി നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചരക്കുഗതാഗത സാധ്യത, ഭൂമിയുടെ ലഭ്യത, നിലവിലുള്ളതും ഭാവിയിൽ വികസിപ്പിക്കാനിരിക്കുന്നതുമായ മെട്രോ പദ്ധതികളുമായുള്ള ഏകീകരണം, തുറമുഖ-ഉൾനാടൻ ജലഗതാഗത സംവിധാനങ്ങളുമായുള്ള ബന്ധം എന്നിവ പരിശോധിക്കണമെന്നും സമിതി നിർദേശിച്ചതായി അദ്ദേഹം അറിയിച്ചു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായി സർക്കാർ പ്രവർത്തിക്കില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. അദാനി ഗ്രൂപ്പിന് നൽകിയ ഇളവുകളെ വിമർശിച്ച അദ്ദേഹം, 219 കോടി രൂപയുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുൻ എൽഡിഎഫ് സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചു.
പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട കെഎസ്‌യുവിന്റെ വിമർശനങ്ങളും മുഖ്യമന്ത്രി തള്ളി. ലോയേഴ്‌സ് കോൺഗ്രസ് നൽകിയ പട്ടികയിൽ നിന്നാണ് നിയമനം നടത്തിയതെന്നും അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം തേടിയ ശേഷമാണ് നടപടികളെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദി നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ ചൊല്ലിയുള്ള സിപിഐഎം വിമർശനങ്ങൾക്കും വി.ഡി. സതീശൻ മറുപടി നൽകി. പിണറായി വിജയനെ പോലെ ആർഎസ്എസ് നേതാക്കളെ ഒളിച്ചല്ല കണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ കാണുമെന്നും സന്ദർശനാനുമതി നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ നടപടിയിലെ കാലതാമസത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. അന്വേഷണ റിപ്പോർട്ട് ഡിജിപിയുടെ പരിഗണനയിലാണെന്നും
തുടർനടപടികൾ സാങ്കേതിക നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.











