കേരളം വീണ്ടും ലോകയാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരിൽ തന്നെ ഏറെ പ്രശസ്തമായ കേരളത്തിന്, അന്താരാഷ്ട്ര യാത്രാ പട്ടികകളിൽ ഇടം ലഭിക്കുക പുതുമയല്ലെങ്കിലും, ഈ തവണ ലഭിച്ച അംഗീകാരം ചില കാരണങ്ങളാൽ പ്രത്യേകമാണ്. 2026-ൽ നിർബന്ധമായും സന്ദർശിക്കേണ്ട ഇടങ്ങളുടെ പട്ടികയിൽ കൊച്ചി ഇടം പിടിച്ചിരിക്കുകയാണ്. ലോകത്ത് സന്ദർശിക്കേണ്ട ഇടങ്ങളുടെ പട്ടികയിലാണ് കൊച്ചിയുടെ ഈ നേട്ടം.
booking.com പുറത്തുവിട്ട 2026ലെ 10 ട്രെൻഡിംഗ് സന്ദർശക പട്ടികയിൽ കൊച്ചി ഇടം പിടിച്ചത്, ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള യാത്രകാർക്ക് ഇപ്പോഴും ഈ നഗരത്തെ കുറിച്ചുള്ള ആകർഷണം കുറയുന്നില്ലെന്നും, പുതിയ തലമുറ കൊച്ചിയെ ഏറ്റെടുത്തിട്ടുണ്ടെന്നും ഇതിലൂടെ വ്യക്തമാണ്.
പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഇടം നേടിയ ഒരേയൊരു സ്ഥലമാണ് കൊച്ചി. അതുകൊണ്ട് തന്നെ ഇത് കേരള ടൂറിസത്തിന് വലിയൊരു അന്താരാഷ്ട്ര അംഗീകാരമാണ്. കേരളത്തെ ലോക ടൂറിസം ഭൂപടത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ മുന്നോട്ട് കൊണ്ടുവരാൻ ഈ നേട്ടം സഹായിക്കും. ഇത്തരത്തിലുള്ള അംഗീകാരം ലഭിക്കുന്നത് കേരളത്തിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കാനും, കൊച്ചിയുടെ സംസ്കാരവും പ്രത്യേകതകളും ലോകത്തിന് മുന്നിൽ കൂടുതൽ പരിചിയപ്പെടുത്താനും കഴിയും.
ദക്ഷിണേന്ത്യയുടെ സമ്പന്നമായ സംസ്കാരവും അതുല്യമായ പ്രകൃതി സൗന്ദര്യവും ലോകത്തിന് മുന്നിൽ മികച്ച രീതിയിൽ അവതരിപ്പിക്കാനായതുകൊണ്ടാണ് കൊച്ചി ഈ പട്ടികയിലെത്തിയത്. നൂറ്റാണ്ടുകളോളം തുടരുന്ന ആഗോള വ്യാപാരവും വിവിധ സംസ്കാരങ്ങളുമായുള്ള ഇടപെടലുകളും ചേർന്ന് രൂപപ്പെട്ടതാണ് ഇന്നത്തെ കൊച്ചി.
തുറമുഖ നഗരമായതിനാൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ ഇവിടെ വന്നുചേർന്നു, അവരുടെ ജീവിതശൈലിയും പാരമ്പര്യവും നഗരത്തിന്റെ സ്വഭാവത്തിൽ അലിഞ്ഞു ചേർന്നു. കൊച്ചി ഒരു ലൂപ്പ് ആണ് എന്നാണ് പലരും പറയുന്നത്. കാരണം ഒരു പ്രാവിശ്യം സന്ദർശിച്ചാൽ നമ്മൾ പോലുമറിയാതെ നമ്മൾ വീണ്ടും ഇതേ കൊച്ചിയിലേക്ക് തന്നെ എത്തപ്പെടും.
ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള വാസ്തുശിൽപ സൗന്ദര്യവും ആധുനിക ആർട്ട് കഫേകളും ഒത്ത് ചേരുന്ന ഒരു നഗരമാണ് കൊച്ചി. ചൈനീസ് വലകൾ, പൈതൃകം നിറഞ്ഞ കച്ചവടകേന്ദ്രങ്ങൾ എന്നിവ സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ് നൽകുന്നത്. പഴയ കെട്ടിടങ്ങൾ തന്നെ ഇന്ന് അത്യാധുനിക കലാകേന്ദ്രങ്ങളായി മാറിയിട്ടുളള സാഹചര്യമാണ് ഇവിടെ. പ്രത്യേകിച്ച് കൊച്ചി-മുസിരിസ് ബിനാലെ പോലുള്ള വലിയ പരിപാടികൾ ഈ നഗരത്തിന്റെ ഭംഗി കൂട്ടുന്നുണ്ട്.
അതേസമയം, കൊച്ചിയുടെ വികസനം ലക്ഷ്യമാക്കി കായലിന്റെ ആഴം വീണ്ടും വർധിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ഇതിനായി 800 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നതിന് ഡ്രെജ്ജിങ് കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.
നിലവിൽ കൊച്ചി തുറമുഖത്തെ കായലിന്റെ ആഴം ഏതാണ്ട് 14.5 മീറ്ററാണ്. ഇതിനെ 16 മീറ്റർ ആക്കാനാണ് ഇപ്പോൾ അവർ ശ്രമിക്കുന്നത്. പക്ഷേ 16 മീറ്റർ സ്ഥിരമായി നിലനിർത്തണമെങ്കിൽ, കായൽ കുറഞ്ഞത് 17.5 മീറ്റർ വരെ താഴ്ത്തേണ്ടിവരും. ഇങ്ങനെ കൂടുതൽ ആഴം കൂട്ടിയാൽ, കൊച്ചിക്കരയിലെ വേലിയേറ്റം രൂക്ഷമാകുമെന്ന ആശങ്ക നിലനിൽക്കുകയാണ്.
കൂടുതൽ ഡ്രാഫ്റ്റുള്ള കപ്പലുകൾ വല്ലാർപാടത്തേക്ക് സുഗമമായി എത്തിക്കാനാണ് കായലിന് ആഴം കൂട്ടുന്നത്. വല്ലാർപാടം ടെർമിനലിലേക്ക് വലിയ ഡ്രാഫ്റ്റുള്ള കണ്ടെയ്‌നർ കപ്പലുകൾ ഇപ്പോഴും എത്തുന്നില്ല. വിഴിഞ്ഞം തുറമുഖം പ്രവർത്തിച്ചു തുടങ്ങിയതോടെ, അവിടേക്ക് കൂറ്റൻ കപ്പലുകൾ വരുന്നുണ്ട്.
തുടർച്ചയായ ഡ്രെജ്ജിങ് വഴിയാണ് കൊച്ചിയിൽ കായലിന്റെ ആഴം നിലനിർത്തുന്നത്. ഇപ്പോൾ ഇത്രയും മാത്രം ആഴം സൂക്ഷിക്കാൻ തന്നെ കൊച്ചി തുറമുഖം വർഷം തോറും 150 കോടിയിലേറെ ചെലവഴിക്കുകയാണ്. ഈ ചെലവാണ് തുറമുഖത്തെ സാമ്പത്തികമായി നല്ലതുപോലെ തളർത്തുന്നത്. ആഴം വീണ്ടും കൂട്ടിയാൽ, അത് നിലനിർത്താനുള്ള മെയിന്റനൻസ് ചെലവ് തുറമുഖത്തിന്റെ ചുമലിലാകും. വർഷത്തിൽ കുറഞ്ഞത് 50 കോടിയിലധികം ചെലവാകുമെന്നാണ് പറയുന്നത്.
കായലിന് അധിക ആഴം നൽകുന്ന നടപടികൾ പുതിയ അപകടസാധ്യതകൾക്ക് വഴിവെക്കും എന്ന ആശങ്കയാണ് തീരദേശ നാട്ടുകാർ ഉയർത്തുന്നത്.






