കോഴിക്കോട്: കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണ്ണയത്തെ ചൊല്ലി കോഴിക്കോട് നല്ലളം 43-ാം ഡിവിഷനിൽ മുസ്ലിം ലീഗിനുള്ളിൽ പൊട്ടിത്തെറി. പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായം മാനിക്കാതെ സംസ്ഥാന നേതാവിന്റെ തന്നിഷ്ടപ്രകാരം സ്ഥാനാർഥിയെ നിശ്ചയിച്ചതിൽ പ്രതിഷേധിച്ച് ശാഖാ ഭാരവാഹികളും പോഷക സംഘടന ഭാരവാഹികളും ഉൾപ്പെടെ നാൽപ്പതോളം പേർ കൂട്ടത്തോടെ രാജിവച്ചു.
ലീഗ് നല്ലളം ജയന്തി റോഡ് ശാഖാ പ്രസിഡൻ്റ് പി.പി. സഫറുള്ള, ജനറൽ സെക്രട്ടറി ടി.പി. അഫ്‌സൽ എന്നിവരുടെ നേതൃത്വത്തിലാണ് ഭാരവാഹികൾ രാജി സമർപ്പിച്ചത്. യൂത്ത് ലീഗ്, വനിതാ ലീഗ്, എംഎസ്എഫ് കമ്മിറ്റികളുടെ ഭാരവാഹികളും രാജിവെച്ച് കമ്മിറ്റികൾ പിരിച്ചുവിട്ടതായി ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഡിവിഷനിലെ പാർട്ടി കമ്മിറ്റിയും പോഷക സംഘടനകളും ഒരേ സ്വരത്തിൽ സ്ഥാനാർഥിയായി നിർദേശിച്ചിരുന്നത് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും എസ്.ടി.യു മുൻ സംസ്ഥാന സെക്രട്ടറിയുമായ യു. പോക്കറിനെയാണ്.
എന്നാൽ, ഇതിന് വിരുദ്ധമായി സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് എം.സി. മായിൻ ഹാജിയുടെ മാത്രം താൽപ്പര്യപ്രകാരം സഹകരണ ബാങ്ക് സെക്രട്ടറിയായ വി.പി. ഭാര ഇബ്രാഹിമിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചതാണ് കൂട്ടരാജിക്ക് കാരണമായത്.”സാധാരണക്കാരുമായി ബന്ധമില്ലാത്ത സംസ്ഥാന നേതാവിൻ്റെ തന്നിഷ്ടങ്ങൾ അംഗീകരിക്കാൻ കഴിയില്ല,” എന്ന് രാജി വെച്ച നേതാക്കൾ അറിയിച്ചു. രാജിവെച്ച ഭാരവാഹികളും ഡിവിഷനിലെ നൂറോളം പാർട്ടി പ്രവർത്തകരും പങ്കെടുത്ത പ്രതിഷേധ യോഗം ഇന്നലെ നല്ലളടത്തു നടന്നു. പ്രാദേശിക നേതാക്കളുടെ വികാരം മാനിക്കാതെ സ്ഥാനാർഥിയെ അടിച്ചേൽപ്പിച്ചതിൽ ഡിവിഷനിലെ പാർട്ടി പ്രവർത്തകർ കടുത്ത അതൃപ്തിയിലാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ലീഗിനുള്ളിൽ ഉടലെടുത്ത ഈ പ്രതിസന്ധി നല്ലളത്തെ മത്സരചിത്രത്തിൽ നിർണ്ണായകമായേക്കും.






