2026ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളിലാണ് നമ്മുടെ രാഷ്ട്രീയ പാർട്ടികളും മുന്നണികളും. പരസ്പരം അതിവാശിയേറിയ പോരാട്ടത്തിനാകും 2026 സാക്ഷ്യം വഹിക്കുക. ഏത് വിധേനയും അധികാരത്തിൽ തുടരുവാൻ ഭരണത്തിന്റെ അവസാന കാലയളവിൽ ക്ഷേമ പദ്ധതികളുമായി സജീവമാകുന്നതിലുള്ള ആലോചനയിലാണ് സർക്കാർ. കോൺഗ്രസിനും യുഡിഎഫിനും അതിജീവന പോരാട്ടമാണ് വരുന്ന തെരഞ്ഞെടുപ്പ്. എങ്ങനെയും അധികാരത്തിൽ എത്തിയില്ലെങ്കിൽ പിന്നീട് കോൺഗ്രസും ആ മുന്നണിയും ഇവിടെ ഉണ്ടാകില്ല. ബിജെപിക്കും തെരഞ്ഞെടുപ്പ് ഏറെ നിർണായകം തന്നെയാണ്. 13 മണ്ഡലങ്ങൾ ഉള്ള കോഴിക്കോട് ജില്ലാ 2026ൽ ആര് കേരളം ഭരിക്കുമെന്നതിൽ നിർണായക സ്വാധീനം ചെലുത്തുന്ന ജില്ലയായി മാറിയേക്കാം. വരുന്ന തെരഞ്ഞെടുപ്പിലെ ശ്രദ്ധകേന്ദ്രം ബേപ്പൂർ മണ്ഡലം തന്നെയാകും.
മികച്ച മന്ത്രിയെന്ന പേര് മുഹമ്മദ് റിയാസിന് ഇന്നുണ്ട്. തകർന്ന് തരിപ്പണമായ ടൂറിസം മേഖലയെ തെല്ലോന്നുമല്ല അദ്ദേഹം മുന്നോട്ട് കൊണ്ടുവന്നത്. പൊതുമരാമത്ത് വകുപ്പും ജനകീയമാക്കുവാൻ ഒട്ടേറെ ഇടപെടലുകൾ റിയാസ് നടത്തിയിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വർധിപ്പിച്ച് ബേപ്പൂർ ഇടത് തന്നെ നിലനിർത്തുമെന്നതിൽ സംശയമില്ല. ബാലുശ്ശേരിയുടെ കാര്യത്തിലും മറ്റ് അത്ഭുതങ്ങക്കൊന്നും ഇടയില്ലെന്നാണ് പൊതുവെ പറയപ്പെടുന്നത്. യുഡിഎഫിനോ കോൺഗ്രസിനോ അവിടെ മികച്ച സ്ഥാനാർഥികൾ ഇല്ലെന്നതാണ് പ്രധാന പ്രശ്നം. മാത്രവുമല്ല, സച്ചിൻ ദേവ് മണ്ഡലത്തിൽ സജീവസാന്നിധ്യമാണ്. ചെറുപ്പത്തിന്റെ കരുത്ത് വരുന്ന തെരഞ്ഞെടുപ്പിൽ ബാലുശേരിയിൽ ഇടതിന് കരുത്തുപകരുവാനാണ് സാധ്യത.എലത്തൂർ മണ്ഡലത്തിൽ എൻസിപി തന്നെ വീണ്ടും മത്സരിച്ചാൽ ഇടതുവോട്ടുകൾ പോലും യുഡിഎഫിന് പോകുവാനാണ് സാധ്യത. അതുകൊണ്ട് തന്നെ മണ്ഡലം സിപിഎം ഏറ്റെടുക്കുവാനാണ് സാധ്യത. അങ്ങനെ സിപിഎം ഏറ്റെടുത്താൽ പാർട്ടി ജില്ലാ സെക്രട്ടറി എം മെഹബൂബ് മത്സരിച്ചേക്കും.






