തിരുവനന്തപുരം: മൂന്ന് മാസം നീണ്ട ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ കേരള പ്രീമിയർ ലീഗിന്റെ (KPL 2025-26) സീസൺ ഫൈനലിലേക്ക്. വൈകിട്ട് 7 മണിക്ക് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ നിലവിലെ ശക്തരായ ഗോകുലം കേരള എഫ്.സിയും, ആദ്യ സീസണിൽ തന്നെ ശ്രദ്ധ നേടിയ കാലിക്കറ്റ് എഫ്.സിയും ഏറ്റുമുട്ടും.
ലീഗിന്റെ ഉദ്ഘാടന മത്സരത്തിലും ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് ഒരു ഗോളിന്റെ ജയം നേടി കാലിക്കറ്റ് എഫ്.സി ലീഗിൽ ശക്തമായ തുടക്കം കുറിച്ചിരുന്നു. അതേ ടീമുകൾ തന്നെ ഫൈനലിൽ വീണ്ടും നേർക്കുനേർ വരുന്നത് മത്സരത്തിന്റെ ആവേശം വർധിപ്പിക്കുന്നു.
ഈ സീസണിൽ 14 ടീമുകൾ പങ്കെടുത്ത ലീഗിൽ ഗ്രൂപ്പ് ഘട്ടവും സൂപ്പർ 8 റൗണ്ടും കടന്ന് സെമിഫൈനലിൽ എത്തിയത് കെ.എസ്.ഇ.ബി, കേരള പൊലീസ്, ഗോകുലം കേരള എഫ്.സി, കാലിക്കറ്റ് എഫ്.സി എന്നിവരാണ്. സെമിഫൈനലിൽ കേരള പൊലീസിനെ 2–1ന് പരാജയപ്പെടുത്തി കാലിക്കറ്റ് എഫ്.സി ഫൈനലിലെത്തി. രണ്ടാം സെമിയിൽ കെ.എസ്.ഇ.ബിയെ 2–1ന് തോൽപ്പിച്ച് ഗോകുലം കേരള എഫ്.സി ഫൈനൽ ഉറപ്പാക്കി.
ഗോകുലം കേരള എഫ്.സി ആറാം കെ.പി.എൽ ഫൈനലിനാണ് ഇറങ്ങുന്നത്. മുമ്പ് 2017–18, 2020–21 സീസണുകളിൽ അവർ കിരീടം നേടിയിട്ടുണ്ട്. മറുവശത്ത് ആദ്യ സീസണിൽ തന്നെ ഫൈനലിലെത്തിയ കാലിക്കറ്റ് എഫ്.സി ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നത്. പുതിയ ടീമിന്റെ യുവശക്തിയും ഗോകുലത്തിന്റെ പരിചയസമ്പത്തും തമ്മിലുള്ള പോരാട്ടമായിരിക്കും ഫൈനൽ.




