കോഴിക്കോട്: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പുതിയ ലേബർ കോഡുകൾ തൊഴിലാളികളുടെ അവകാശങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുന്നതും നിലവിലുള്ള തൊഴിൽ നിയമങ്ങളുടെ സത്ത ചോർത്തിക്കളയുന്നതുമാണെന്നും എളമരം കരീം.
ഇന്നലെ കോഴിക്കോട് നടന്ന ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ സംസാരിക്കവെ, ലേബർ കോഡുകൾ നടപ്പാക്കാൻ കേന്ദ്രം നോട്ടിഫിക്കേഷൻ നൽകിയിട്ടും പ്രധാന രാഷ്ട്രീയ പാർട്ടികൾ പ്രതികരിച്ചില്ലെന്നും തൊഴിലാളി സംഘടനകൾ പ്രക്ഷോഭം സംഘടിപ്പിച്ചപ്പോൾ ബിഎംഎസ് (BMS) മാറിനിന്നുവെന്നും അദ്ദേഹം വിമർശിച്ചു. കളക്റ്റീവ് ബാർഗേയിനിംഗ് (കൂട്ടായ വിലപേശൽ) നിഷേധിക്കുന്ന ഈ നിയമങ്ങൾ തൊഴിലാളികളെ പുറകോട്ട് തള്ളുന്ന നയങ്ങളാണ് നടപ്പാക്കുന്നത്.
കൂടാതെ, സംസ്ഥാന ചട്ടങ്ങളിൽ ഭേദഗതി വരുത്താനുള്ള കേന്ദ്ര നീക്കത്തെ കേരളം അനുവദിച്ചില്ലെന്നും കേന്ദ്രം കോഡുകൾ അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 29 തൊഴിൽ നിയമങ്ങൾ മാറ്റം വരുത്തി നടപ്പാക്കുന്ന ഈ തൊഴിലാളി വിരുദ്ധ ലേബർ കോഡിനെതിരെ സിഐടിയു പ്രക്ഷോഭം തുടരുമെന്നും എളമരം കരീം കൂട്ടിച്ചേർത്തു.






