ന്യൂഡൽഹി: ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സമര നേതാവ് സോനം വാങ് ചുക്കിന്റെ മോചനത്തിന് ഭാര്യ ഗീതാഞ്ജലി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. ദേശസുരക്ഷാ നിയമപ്രകാരം കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് വാങ് ചുക്കിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രസംഗങ്ങളിലൂടെ യുവാക്കളെ കേന്ദ്രസർക്കാരിനെതിരെ തിരിച്ചതും, വിദേശ ഫണ്ട് സ്വീകരിച്ചതും, പാകിസ്ഥാൻ സന്ദർശിച്ചതുമാണ് ചുമത്തിയിരിക്കുന്ന പ്രധാന കുറ്റങ്ങൾ.
അതേസമയം, ലഡാക്ക് ഭരണകൂടം മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു. ശനിയാഴ്ച മുതൽ അന്വേഷണം ആരംഭിക്കുമെന്നും, സംഘർഷവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ ജനങ്ങളെ ജില്ലാ കളക്ടറുടെ ഓഫിസിൽ വിളിപ്പിച്ചിരിക്കുകയാണ്.
എന്നാൽ, സമര സംഘടനകൾ മജിസ്ട്രേറ്റിന്റെ അന്വേഷണം തള്ളി. “സംഭവങ്ങളെ വെളുപ്പിക്കാൻ നടത്തുന്ന ശ്രമം മാത്രമാണ് ഇത് , യഥാർത്ഥത്തിൽ സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ അന്വേഷണമാണ് ആവശ്യമായത്” എന്നാണ് കാർഗിൽ ഡെമോക്രാറ്റിക് അലൈൻസ് കോ ചെയർമാൻ അസർ കർബലായിയുടെ പ്രതികരണം.






