കൊച്ചി: പ്രാദേശികഭാഷകളായ മഹൽ, അറബിക് എന്നിവ സ്കൂൾ സിലബസിൽനിന്ന് ഒഴിവാക്കിയ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നടപ്പാക്കരുതെന്ന് ഹൈക്കോടതി. സിബിഎസ്ഇ അടക്കമുള്ള സ്കൂളുകൾ നിലവിൽ ഉള്ളതുപോലെ തന്നെ തുടരണം. മേയ് 14-ലെ ഉത്തരവ് നടപ്പാക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിലക്കിയത്.
ബന്ധപ്പെട്ടവരുമായി ചർച്ച നടത്താതെയാണ് പ്രാദേശിക ഭാഷകൾ ഒഴിവാക്കിയതെന്നാണ് ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കിയത്. ത്രിഭാഷപഠനം ഏർപ്പെടുത്തുന്നതിന് മുന്നോടിയായി ആവശ്യമായ ചർച്ച നടത്തണമെന്നും അതിനുശേഷം ഉചിതമായ ഉത്തരവിനായി ലക്ഷദ്വീപ് ഭരണകൂടത്തിന് കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ലക്ഷദ്വീപ് സ്വദേശിയും നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ലക്ഷദ്വീപ് യൂണിറ്റ് പ്രസിഡന്റുമായ പി.ഐ. അജാസ് അക്ബറിന്റെ ഹർജിയിലാണ് നടപടി. ലക്ഷദ്വീപിൽ 34 സ്കൂൾ ഉള്ളതിൽ 26- ഉം സംസ്ഥാന സിലബസാണ് പിന്തുടരുന്നത്.
Content: Lakshadweep school syllabus: High Court says regional languages should not be omitted






