പാലക്കാട്: ആലത്തൂർ കാവശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ രണ്ട് സിപിഎം സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകൾ തള്ളി. നാലാം വാർഡ് വലിയപറമ്പിൽ പി.സി. പ്രമോദ്, അഞ്ചാംവാർഡ് വടക്കേനടയിൽ കെ. ജയശീലൻ എന്നിവരുടെ പത്രികകളാണ് തള്ളിയത്.
രണ്ടുപേരെയും നേരത്തേയുണ്ടായ കേസിൽ ജില്ലാകോടതി ശിക്ഷിച്ചിരുന്നു. ഹൈക്കോടതിയിൽ ഇതിന്റെ അപ്പീൽ പരിഗണനയിലാണ്. ശിക്ഷിക്കപ്പെട്ടവർ മത്സരിക്കാൻ അയോഗ്യരാണെന്ന് ശനിയാഴ്ച സൂഷ്മപരിശോധനാവേളയിൽ എതിർസ്ഥാനാർഥികൾ ചൂണ്ടിക്കാട്ടി. കേസിന്റെ വിശദാംശങ്ങൾ തിങ്കളാഴ്ച ഹാജരാക്കാൻ റിട്ടേണിങ് ഓഫീസർ ആവശ്യപ്പെട്ടിരുന്നു. ഇതിന് കഴിയാതെ വന്നതോടെയാണ് പത്രികകൾ തള്ളിയത്.
ഡമ്മിസ്ഥാനാർഥികളായ വി. കുഞ്ഞിരാമൻ നാലാം വാർഡിലും സരളാദേവി ജയശീലൻ അഞ്ചാംവാർഡിലും സ്ഥാനാർഥികളായി പ്രഖ്യാപിച്ചു
കൊണ്ടുള്ള എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന റാലി നടത്തി. ഗ്രാമപ്പഞ്ചായത്ത് മുൻ വൈസ്‌പ്രസിഡന്റാണ് വി. കുഞ്ഞിരാമൻ. ജയശീലന്റെ ഭാര്യയാണ് സരളാദേവി.
കോൺഗ്രസിലെ വി. മണിയും ബിജെപിയിലെ വി. ഭവദാസനുമാണ് നാലാംവാർഡിലെ മറ്റ് സ്ഥാനാർഥികൾ. അഞ്ചാം വാർഡിൽ മണികണ്ഠൻ (യുഡിഎഫ്), സുകുമാരൻ (ബിജെപി). നാമനിർദ്ദേശപത്രിക തള്ളിയതിൽ പ്രതിഷേധിച്ച് എൽഡിഎഫ് കാവശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.






