പാലക്കാട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം ഉണ്ടായിരുന്നെങ്കിലും എൽഡിഎഫിന് തത്സ്ഥിതി നിലനിർത്താനായതായി സിപിഎം ജില്ലാസെക്രട്ടറി ഇ.എൻ. സുരേഷ് ബാബു വ്യക്തമാക്കി. ജില്ലാപഞ്ചായത്ത് ഉൾപ്പെടെ പ്രധാന തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫ് വിജയം നിലനിർത്താൻ കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
ചില പഞ്ചായത്തുകളിലും വാർഡുകളിലും സീറ്റുകൾ നഷ്ടമായെങ്കിലും, അതിനെ ഗൗരവമായി വിലയിരുത്തുമെന്നും തോൽവിക്ക് കാരണമായ ഘടകങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ സംഘടനാപരമായ തിരുത്തലുകൾ നടത്തുമെന്നും സുരേഷ് ബാബു പറഞ്ഞു. ജനകീയ വിഷയങ്ങളിൽ കൂടുതൽ ശക്തമായി ഇടപെടുന്നതിനും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് പാർട്ടിയുടെയും മുന്നണിയുടെയും അടിത്തറ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വിശ്വാസം നിലനിർത്തി വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ എൽഡിഎഫ് പ്രതിബദ്ധമാണെന്നും ജില്ലയിൽ കൂടുതൽ ശക്തമായ രാഷ്ട്രീയ ഇടപെടലുകൾക്ക് തുടക്കം കുറിക്കുമെന്നും സുരേഷ് ബാബു വ്യക്തമാക്കി.






