മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യപ്രചാരണങ്ങളില്‍ ശബ്ദ നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ മലപ്പുറം ജില്ലാ കളക്ടര്‍. പ്രചാരണ വാഹനങ്ങളില്‍ അനുവദനീയമായ ശബ്ദത്തിന് മുകളിലുള്ള മൈക്ക് അനൗണ്‍സ്മെന്റുകള്‍, ലൗഡ് സ്പീക്കറിലൂടെയുള്ള പ്രചാരണ ഗാനങ്ങള്‍ എന്നിവ കേള്‍പ്പിക്കുന്നത് മാതൃകാ പെരുമാറ്റചട്ടത്തിന്റെയും ശബ്ദമലിനീകരണ നിയന്ത്രണ നിയമങ്ങളുടെയും ലംഘനമാണ്.
പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗതത്തിന് തടസ്സമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയില്‍ ലൗഡ്സ്പീക്കര്‍ ഉപയോഗിക്കാന്‍ പാടില്ല. അനുവദനീയമായ സമയപരിധിയ്ക്ക് മുന്‍പോ ശേഷമോ ഉള്ള അനൗണ്‍സ്മെന്റുകള്‍ എന്നിവയും വിലക്കിയിട്ടുണ്ട്. ആശുപത്രി, വിദ്യാലയ പരിസരങ്ങള്‍ ഉള്‍പ്പടെ നിശബ്ദ സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകളില്‍ ശബ്ദപ്രചാരണം പൂര്‍ണമായും ഒഴിവാക്കണം. പടക്കം, വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കുവാന്‍ പാടുള്ളൂ. സ്ഥാനാര്‍ത്ഥികളെ സ്വീകരിക്കുമ്പോള്‍ ഉള്‍പ്പടെ പൊതുസ്ഥലങ്ങളില്‍ വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ മജിസ്ട്രേറ്റില്‍ നിന്ന് ലൈസന്‍സ് ആവശ്യമാണ്.
അതേസമയം, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് മുന്നോടിയായുള്ള പരസ്യപ്രചാരണം ഇന്ന് (ഡിസംബർ 7) വൈകുന്നേരം 6 മണിക്ക് അവസാനിക്കും. ഡിസംബർ 9-ന് വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലാണ് പ്രചാരണത്തിന് തിരശ്ശീല വീഴുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126(1) പ്രകാരമാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
പരസ്യപ്രചാരണം അവസാനിക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണം എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. കൂടാതെ, സമാപന പരിപാടികൾ പൊതുജനങ്ങൾക്ക് മാർഗ്ഗതടസ്സം സൃഷ്ടിക്കരുത്. സമാപനത്തിലുണ്ടാകുന്ന തർക്കങ്ങൾ, വെല്ലുവിളികൾ, ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗൺസ്മെന്റുകൾ, പ്രചാരണ ഗാനങ്ങൾ ഉച്ചത്തിൽ കേൾപ്പിച്ചുള്ള മത്സരങ്ങൾ എന്നിവ കർശനമായി നിയന്ത്രിക്കാൻ കമ്മീഷണർ ജില്ലാ കളക്ടർമാർക്കും പോലീസ് അധികൃതർക്കും നിർദ്ദേശം നൽകി.






