തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ സമർപ്പണം ഇന്ന് ആരംഭിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം രാവിലെ പുറപ്പെടുവിച്ചതോടെയാണ് പ്രക്രിയ ഔദ്യോഗികമായത്. രാവിലെ 11 മണിമുതൽ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 21 ആണ്.
സ്ഥാനാർത്ഥികൾക്ക് നേരിട്ടോ നിർദേശകൻ വഴിയോ പത്രിക നൽകാം. വരണാധികാരിയുടെ ഓഫീസിൽ സ്ഥാനാർത്ഥിയടക്കം പരമാവധി അഞ്ച് പേർക്ക് മാത്രമാണ് പ്രവേശനാനുമതി. സമർപ്പിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന 22-ന് നടക്കും. നവംബർ 24 വരെ പത്രിക പിൻവലിക്കാം.
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായാണ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ 9-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നടക്കും. രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബർ 11-ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നടക്കും. വോട്ടെണ്ണൽ ഡിസംബർ 13-ന് ആണ്.
തെരഞ്ഞെടുപ്പിന്റെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 23,576 വാർഡുകളിലേക്കാണ് വോട്ടെടുപ്പ്.
സംസ്ഥാനത്ത് 33,746 പോളിങ് സ്റ്റേഷനുകളും 1,37,922 ബാലറ്റ് യൂണിറ്റുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ 50,691 കൺട്രോൾ യൂണിറ്റുകളും തയ്യാറായി. 1,249 റിട്ടേണിങ് ഓഫീസർമാരും 1.80 ലക്ഷം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നിയോഗിക്കും. സുരക്ഷയ്ക്കായി 70,000 പൊലീസ് സേന വിന്യസിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം തടയാനുള്ള പ്രത്യേക നടപടികളും ഉണ്ടായിരിക്കും.






