ചെന്നൈ:തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ദളപതി വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ, തെന്നിന്ത്യൻ താരം തൃഷ കൃഷ്ണന്റെ സാന്നിധ്യം വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ആവേശോജ്ജ്വലമായ ചടങ്ങിൽ മുൻനിരയിൽ തന്നെയിരുന്ന തൃഷയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങൾ നടന്നിരുന്നു. എന്നാൽ ഇതിനെല്ലാം മറുപടിയായി ‘പ്രണയം പറഞ്ഞറിയിക്കേണ്ടതാണ്’ (Love is always louder) എന്ന ഹൃദ്യമായ കുറിപ്പോടെ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ താരം തന്നെ നേരിട്ട് പങ്കുവെച്ചു. ചടങ്ങിൽ തൃഷ അണിഞ്ഞ പേസ്റ്റൽ നീല നിറത്തിലുള്ള കാഞ്ചീപുരം സാരിയിലുള്ള ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ ഇന്റർനെറ്റിൽ തരംഗമായി മാറി.
വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെയും വിജയത്തെയും തൃഷ തുടക്കം മുതൽ പിന്തുണച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ വിജയിയുടെ അമ്മ ശോഭയെ കെട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്യുന്ന തൃഷയുടെ ദൃശ്യങ്ങൾ ആരാധകർക്കിടയിൽ വലിയ രീതിയിൽ പ്രചരിച്ചു. വിജയ് മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലുമ്പോൾ മുൻനിരയിലിരുന്ന് ആവേശത്തോടെ കൈയടിക്കുന്ന താരത്തിന്റെ ദൃശ്യങ്ങൾ ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെ തെളിവായി സോഷ്യൽ മീഡിയ ഏറ്റെടുത്തു. എന്നാൽ തൃഷയുടെ സാന്നിധ്യം സൈബർ ആക്രമണങ്ങൾക്കും വഴിവെച്ചു. ഇത്തരംനെഗറ്റീവ് കമന്റുകൾക്ക് വിലകൽപ്പിക്കാതെയാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ നിലപാട് വ്യക്തമാക്കിയത്.
അതേസമയം, രാഷ്ട്രീയ വിജയാഘോഷങ്ങൾക്കിടയിലും ചടങ്ങിൽ വിജയിയുടെ ഭാര്യ സംഗീതയുടെയും മക്കളുടെയും അസാന്നിധ്യം പ്രകടമായിരുന്നു. സംഗീത കോടതിയിൽ സമർപ്പിച്ച വിവാഹമോചന ഹരജിയും അതിലെ പരാമർശങ്ങളും തൃഷയുടെ ചടങ്ങിലെ സാന്നിധ്യവും കൂട്ടിവായിച്ചുകൊണ്ട് വലിയ രീതിയിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ അരങ്ങേറുന്നത്. സംഗീത കോടതിയിൽ നൽകിയ ഹരജിയിൽ ഉന്നയിച്ച ആരോപണങ്ങൾ നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിനിടയിലാണ് തൃഷ കുടുംബാംഗങ്ങളെപ്പോലെ ചടങ്ങിൽ സജീവമായത് എന്നത് ശ്രദ്ധേയമായി.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടിയാണ് വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം ചരിത്രവിജയം സ്വന്തമാക്കിയത്. പതിറ്റാണ്ടുകളായി തമിഴ് മണ്ണ് ഭരിച്ച ഡിഎംകെ – എഐഎഡിഎംകെ പാർട്ടികളെ അട്ടിമറിച്ചാണ് വിജയ് അധികാരത്തിലെത്തിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം തന്നെ വിജയിയുടെ വസതിയിലെത്തി തൃഷ തന്റെ പിന്തുണയും അഭിനന്ദനവും അറിയിച്ചിരുന്നു. രാഷ്ട്രീയവും സിനിമാലോകവും ഒരുപോലെ ഉറ്റുനോക്കിയ സത്യപ്രതിജ്ഞാ ചടങ്ങിലെ തൃഷയുടെ സാന്നിധ്യം വരുംദിവസങ്ങളിലും തമിഴകത്ത് ചൂടുപിടിച്ച ചർച്ചകൾക്ക് കാരണമാകുമെന്ന് ഉറപ്പാണ്.






