തൃശൂര്‍: സംസ്ഥാനത്തെ ആശ സമരത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് തനിക്ക് വിലക്ക് നേരിട്ടതായുള്ള വെളിപ്പെടുത്തലിന് പിന്നാലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ മല്ലിക സാരാഭായ്. തൃശ്ശൂരിലെ ആശമാരുടെ സമരത്തില്‍ ഓണ്‍ലൈനായി പങ്കെടുത്താണ് മല്ലികാ സാരാഭായ് സര്‍ക്കാരിന്റെ വിലക്ക് തള്ളി കളഞ്ഞത്. ആശമാരില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ അയച്ചുകൊടുത്ത് സമരം ഉദ്ഘാടനം ചെയ്തു. ആന്‍സി എന്ന ആശാവര്‍ക്കറുടെ അക്കൗണ്ടിലേക്കാണ് മല്ലിക സാരാഭായി 1000 രൂപ പ്രതിഷേധ ഓണറേറിയം എന്ന നിലയിലാണ് കൈമാറിയത്.
ആശമാരുടെ പരിപാടിയില്‍ കലാമണ്ഡലം വൈസ് ചാന്‍സലര്‍ പങ്കെടുക്കുന്നത് വിലക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്ന് സൂചന സാമൂഹ്യമാധ്യമ കുറിപ്പിലൂടെയാണ് മല്ലിക സാരാഭായ് പങ്കുവെച്ചത്. ഒരു സർവ്വകലാശാലയുടെ ചാൻസലർ ആകുക എന്നതിന്റെ അർത്ഥം ഇന്ന് തനിക്ക് ആദ്യമായി അനുഭവപ്പെട്ടെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. വിലക്കിന് പിന്നിൽ ആരാണെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും അഭിപ്രായം പറയുക എന്നത് തന്റെ ജീവിതത്തിൽ ഉടനീളം ശീലമാണെന്നും, ഇനി അത് അനുവദിക്കില്ലെന്നാണോ എന്നും അവർ ചോദിക്കുന്നു. ഞാന്‍ ഞാനല്ലാതാകണോ എന്ന് ചോദിച്ചും ഇനി ഇത്തരം കാര്യങ്ങള്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയുമാണ് അവര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
തൃശൂരില്‍ ആശമാര്‍ക്ക് പ്രതിഷേധ ഓണറേറിയം വിതരണം ചെയ്യുന്ന പരിപാടിയില്‍ ആയിരുന്നു മല്ലിക സാരാഭായി ഉദ്ഘാടകയായി നിശ്ചയിച്ചിരുന്നത്. ആശ വര്‍ക്കര്‍മാര്‍ക്കായി ഓണ്‍ലൈനില്‍ ആദ്യഗഡു വിതരം മല്ലികാ സാരാഭായ് നിര്‍വഹിക്കുന്ന നിലയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സാമൂഹ്യ പ്രവര്‍ത്തകരായ സാറ ജോസഫ്, കല്‍പ്പറ്റ നാരായണന്, റഫീഖ് അഹമ്മദ് എന്നിവരും പ്രതിഷേധ ഓണറേറിയം വിതരണ പരിപാടിയില്‍ പങ്കെടുത്തു.






