പത്തനംതിട്ട: അടൂരിൽ വിധവയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം കടന്നു കളഞ്ഞ ആൾ അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പ് എരുവേശി തുരുത്തേൽ വീട്ടിൽ അഖിൽ അശോകനെയാണ് (27) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
അഖിൽ അശോകൻ ആട് വിൽപനയുമായി ബന്ധപ്പെട്ട് തന്റെ മൊബൈൽ നമ്പർ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തിരുന്നു. ഇതു ശ്രദ്ധയിൽപെട്ട യുവതി നമ്പരിൽ വിളിച്ചു. തുടർന്ന് ഇവർ പലതവണ ഫോണിൽ ബന്ധപ്പെട്ട് പരിചയത്തിലായി. രണ്ടു കുട്ടികളുള്ള യുവതിയുടെ ഭർത്താവ് മരിച്ചതാണ്. വിവാഹം ചെയ്യാമെന്നു വിശ്വസിപ്പിച്ച് അഖിൽ അടൂരിലെത്തി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ യുവതി ഗർഭിണിയായി. ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആ ശ്രമം വിജയിച്ചില്ല. ഇതോടെ അഖിൽ കടന്നുകളയുകയായിരുന്നു.
യുവതി അടൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ ഡിവൈഎസ്പി ജി.സന്തോഷ് കുമാർ, എസ്എച്ച്ഒ ശ്യാം മുരളി, എസ്ഐമാരായ സുനിൽ കുമാർ, രാധാകൃഷണൻ, സീനിയർ സിപിഒ ശ്രീജിത്ത്, സിപിഒമാരായ എസ്.ഒ.ശ്യാംകുമാർ, ആർ.രാജഗോപാൽ, രാഹുൽ ജയപ്രകാശ് തുടങ്ങിയവരുടെ സംഘമാണ് അഖിൽ അശോകനെ പിടികൂടിയത്. നിലവിൽ ഗർഭസ്ഥ ശിശുവിന്റെ അവസ്ഥ മോശമായതിനാൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.






