കോഴിക്കോട്: പതിനെട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മാനാഞ്ചിറ–മലാപ്പറമ്പ് റോഡ് ഇന്ന് പൊതുജനങ്ങൾക്ക് തുറന്ന് നൽകും. മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെ 5.32 കിലോമീറ്റർ ദൂരത്തിൽ 24 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിച്ചിരിക്കുന്നത്.
റോഡിന്റെ ടാറിംഗ് പ്രവൃത്തി അവസാനഘട്ടത്തിലാണ്. മീഡിയനുകളുടെ നിർമാണം, നടപ്പാതകൾ, തെരുവുവിളക്കുകൾ സ്ഥാപിക്കൽ തുടങ്ങിയ ചില പ്രവൃത്തികൾ മാത്രമാണ് ബാക്കിയുള്ളത്. അവ രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ജല അതോറിറ്റിയുടെ പൈപ്പുകളും കേബിളുകളും സ്ഥാപിക്കാൻ പ്രത്യേക ഡക്ടുകൾ ഒരുക്കിയിരിക്കുന്നതിനാൽ ഭാവിയിൽ പൈപ്പിടൽ ആവശ്യങ്ങൾക്ക് റോഡ് വീണ്ടും കുത്തിപ്പൊളിക്കേണ്ട സാഹചര്യം ഉണ്ടാകില്ല.
പാതയിലൂടെ 21 ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതോടൊപ്പം ഏഴ് പ്രധാന ട്രാഫിക് സിഗ്നലുകളും ഉണ്ടാകും. മീഡിയനുകളുടെ വീതി രണ്ടര മീറ്ററാണ്. ഓരോ 15 മീറ്ററിലും മീഡിയനുകളിൽ 350 തെരുവുവിളക്കുകൾ സ്ഥാപിക്കും.
76.90 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റോഡിന്റെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ഘോഷയാത്രയായി വാഹനത്തിൽ മാനാഞ്ചിറയിലെ സി.എസ്.ഐ. ഹാളിലേക്ക് എത്തും. അവിടെയാണ് പൊതുചടങ്ങ് സംഘടിപ്പിക്കുന്നത്. കൂടാതെ മലാപ്പറമ്പ്–വെള്ളിമാടുകുന്ന് റീച്ചിന്റെ നിർമാണപ്രവൃത്തിയും അന്നേ ദിവസം മന്ത്രി ഉദ്ഘാടനം ചെയ്യും.






