പത്തനംതിട്ട: പന്തളത്ത് വിവാഹാലോചനയുമായെത്തിയ യുവാവിനെ കബളിപ്പിച്ച് പണം തട്ടിയതിന് യുവതിക്കെതിരെ കേസെടുത്ത് പന്തളം പോലീസ്. പന്തളം തോന്നല്ലൂർ മൂർത്തിയത്ത് ദേവിക ആർ.നായർക്കെതിരെയാണ്(26) കേസ്. തിരുവനന്തപുരം സ്വദേശിനിയാണ് പരാതിക്കാരി. ഇവരുടെ സഹോദരിയുടെ മകൻ മാട്രിമോണിയൽ പരസ്യത്തിലൂടെ യുവതിയെ പരിചയപ്പെട്ടു. യുവതിയുടെ പ്രൊഫൈൽ ഇയാൾ കാണുകയും വിവാഹാലോചന നടത്തുകയും ചെയ്തു.
തുടർന്ന്, ഇവരുടെ വിശ്വാസവും താൽപര്യവും മനസിലാക്കിയ യുവതി അമ്മയ്ക്ക് കാന്‍സറാണെന്നു പറഞ്ഞ് യുവാവിനെയും അമ്മയെയും പറഞ്ഞു വിശ്വസിപ്പിച്ചു. ആശുപത്രിയിൽ അടയ്ക്കാനാണെന്ന് പറഞ്ഞു 1,76,500 രൂപ ഇവരിൽ നിന്നും പലതവണയായി വാങ്ങി. പിന്നീട്, 57,550 രൂപ ബാങ്ക് അക്കൗണ്ട് വഴി തിരികെ കൊടുക്കയും ചെയ്തു. ബാക്കി 1,18,950 രൂപ തിരിച്ചുകൊടുത്തില്ല. പിന്നീടാണ്, യുവാവിനെ ദേവിക കബളിപ്പിച്ചതാണെന്നും ഇവർ വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണെന്നും യുവാവിനും കുടുംബത്തിനും മനസ്സിലായത്. തുടർന്ന്, ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.
എസ്എച്ച്ഒ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിൽ എസ്ഐ അനീഷ് ഏബ്രഹാം അടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തുന്നത്. വിശദമായ അന്വേഷണം തുടരുകയാണെന്നും പ്രതികളുടെ തട്ടിപ്പിനിരയായതുമായി ബന്ധപ്പെട്ട പരാതികളിൽ അന്വേഷണം നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു






