ലക്നൗ: ഇന്ത്യ–നേപ്പാൾ അതിർത്തിക്ക് സമീപമുള്ള യുപിയിലെ മഹാരാജ്ഗഞ്ചിൽ വൻ മയക്കുമരുന്ന് വേട്ട. 327 കിലോഗ്രാമിലധികം കഞ്ചാവുമായി ഒരാളെ സശസ്ത്ര സീമ ബൽ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ലഹരിവസ്തുവിന് ഏകദേശം 20 കോടി രൂപ വില വരുമെന്നാണ് കണക്ക്.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബിഹാറിലെ ഗോപാൽപൂർ സ്വദേശിയായ രൺജീത് ഗിരിയെ പിടികൂടിയത്. എസ്എസ്ബി അസിസ്റ്റന്റ് കമാൻഡന്റ് ദിനേശ് ചന്ദ്ര ബിശ്വാസ് ഇതു സ്ഥിരീകരിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറി. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റൊരാൾ രക്ഷപ്പെട്ടതായും, ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രദേശത്ത് വ്യാപകമായി മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന ആളാണ് രൺജീത് ഗിരിയെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. നേപ്പാളിൽ നിന്ന് ട്രക്കിലൂടെ കഞ്ചാവ് കടത്തുന്നതിനിടെയായിരുന്നു ഇയാൾ പിടിയിലായത്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.






