കണ്ണൂർ: കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ ആലക്കോട് വായാട്ടുപറമ്പില്‍ കൊപ്ര ഫാക്ടറിയില്‍ വൻ തീപിടിത്തം. സെൻ്റ് ജോസഫ് പള്ളിക്ക് സമീപത്തെ ഗ്രാമിക കോക്കനട്ട് ഓയില്‍ ഫാക്ടറിയിലാണ് ശനിയാഴ്ച്ച പുലർച്ചെയായിരുന്നു തീപിടിത്തം ഉണ്ടായത്. രണ്ടു ലോഡ് കൊപ്രയും ആയിരം ലീറ്റർ വെളിച്ചെണ്ണയും മെഷീനറിയും കത്തിനശിച്ചു. കെട്ടിടത്തിനും കേടുപാട് സംഭവിച്ചു. വയറിങ്ങും കത്തി നശിച്ചു. ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് സംശയിക്കുന്നു.
കൊപ്ര കത്തുന്ന മണം അനുഭവപ്പെട്ട ഉടമ പുളി യമ്മാക്കല് ഫ്രെഡി സെബാസ്റ്റ്യൻ വന്നു നോക്കിയപ്പോഴാണ് തീ കത്തുന്നത് കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പില്‍ നിന്ന് രണ്ട് യുനിറ്റും പെരിങ്ങോത്ത് നിന്നും ഒരു യൂനിറ്റ് അഗ്നി രക്ഷാസേന എത്തിയാണ് തീയണച്ചത്. നാട്ടുകാരും ആലക്കോട് പൊലിസും രക്ഷാപ്രവർത്തനത്തില്‍ പങ്കാളികളായി.ശനിയാഴ്ച്ച രാവിലെ ഒൻപതു മണിയോടെയാണ് തീയണക്കാൻ കഴിഞ്ഞത്.
തീപ്പിടിത്തത്തില്‍ ഒന്നേകാല്‍ കോടി രൂപയുടെ നഷ്ടമുണ്ടായതായി ഉടമ ഫ്രെഡി സെബാസ്റ്റ്യൻ അറിയിച്ചു. കെട്ടിടത്തിനകത്തുണ്ടായിരുന്ന രണ്ട് ലോഡ് കൊപ്രയും വെളിച്ചെണ്ണയും പൂർണമായും കത്തി നശിച്ചു. 40 ലക്ഷത്തിലധികം രൂപയുടെ യന്ത്ര സാമഗ്രികളും കത്തി നശിച്ചു. കെട്ടിടവും പൂർണമായി അഗ്നിക്കിരയായി അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് ഫയർ ഫോഴ്സിൻ്റെ പ്രാഥമിക നിഗമനം.






